ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ വെടിക്കെട്ട് ബാറ്റർ നിക്കോളാസ് പൂരന് വീണ്ടും നിരാശ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ വെറും 13 റൺസെടുത്ത് പൂരൻ പുറത്തായതോടെ താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസമാണ് ഉയരുന്നത്. എന്നാൽ പൂരൻ പരാജയപ്പെട്ട സ്ഥലത്ത് യുവതാരം മുകുൾ ചൗധരി നടത്തിയ തകർപ്പൻ ബാറ്റിംഗ് ലഖ്‌നൗവിന് മൂന്ന് വിക്കറ്റിന്റെ ആവേശജയം സമ്മാനിച്ചു.
കെകെആർ ഉയർത്തിയ 182 റൺസ് ലക്ഷ്യം പിന്തുടർന്ന ലഖ്‌നൗവിന് വേണ്ടി അഞ്ചാം നമ്പറിലാണ് പൂരൻ ക്രീസിലെത്തിയത്. എന്നാൽ 15 പന്തിൽ
ഒരേയൊരു സിക്സർ മാത്രം പറത്തി താരം മടങ്ങി. കാർത്തിക് ത്യാഗിയുടെ ഷോർട്ട് ബോളിൽ പുൾ ഷോട്ടിന് ശ്രമിച്ച പൂരൻ ടോപ്പ് എഡ്ജ് ആയി പുറത്താവുകയായിരുന്നു. ഈ സീസണിൽ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്നായി വെറും 22 റൺസ് മാത്രമാണ് പൂരന്റെ സമ്പാദ്യം. 81.48 എന്ന ദയനീയമായ സ്ട്രൈക്ക് റേറ്റ് താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിലേക്ക് സോഷ്യൽ മീഡിയ വിമർശനങ്ങൾ വളർന്നിട്ടുണ്ട്. സ്ഥിരമായി കളിക്കാതെ വല്ലപ്പോഴും മാത്രം ഇത്തരത്തിൽ ലീഗുകളിൽ ഇറങ്ങിയാൽ ഇതാണ് സംഭവിക്കുക എന്ന ഓർമപ്പെടുത്തലാണ് ആരാധകർ താരത്തിന് നൽകിയിരിക്കുന്നത്.
പൂരൻ പുറത്തായതോടെ തോൽവി മണത്ത ലഖ്‌നൗവിനെ മുകുൾ ചൗധരി എന്ന യുവതാരമാണ് കരകയറ്റിയത്. വെറും 27 പന്തിൽ 54 റൺസുമായി പുറത്താകാതെ നിന്ന മുകുൾ ഏഴ് പടുകൂറ്റൻ സിക്സറുകളാണ് പറത്തിയത്. അവസാന ഓവറിൽ ജയിക്കാൻ 14 റൺസ് വേണമെന്നിരിക്കെ വൈഭവ് അറോറയെ രണ്ട് സിക്സറുകൾക്ക് തൂക്കിയാണ് മുകുൾ ലഖ്‌നൗവിന്റെ വിജയം പൂർത്തിയാക്കിയത്. ആയുഷ് ബദോനിയും (54) മികച്ച പ്രകടനം പുറത്തെടുത്തു.
റിഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളാണ് അവർക്കുള്ളത്. ലഖ്‌നൗവിന്റെ അടുത്ത മത്സരം ഏപ്രിൽ 12 ഞായറാഴ്ച സ്വന്തം തട്ടകമായ ഏകാന സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ്.











