2011 ലോകകപ്പിൽ ഇന്ത്യയുടെ വിജയശില്പിയായി തിളങ്ങുമ്പോഴും തന്റെ ശരീരത്തിനുള്ളിൽ ഒരു മാരക രോഗം പടരുന്നത് യുവരാജ് സിംഗ് അറിഞ്ഞിരുന്നില്ല. തളർച്ചയും ഛർദ്ദിയും അസ്വസ്ഥതകളും വകവെക്കാതെ രാജ്യത്തിനായി പോരാടിയ യുവി, ലോകകപ്പിന് ശേഷം നടത്തിയ പരിശോധനകളിലാണ് താൻ കാൻസർ ബാധിതനാണെന്ന ഞെട്ടിക്കുന്ന വിവരം അറിയുന്നത്. മൈക്കൽ വോണുമായുള്ള ‘ദി ഓവർലാപ്പ്’ പോഡ്കാസ്റ്റിലാണ് താരം ആ ദിനങ്ങൾ ഓർത്തെടുത്തത്.
പരിശോധനകൾക്ക് ശേഷം ഡോക്ടർ പറഞ്ഞ വാക്കുകൾ യുവരാജിനെ തളർത്തിക്കളഞ്ഞു. “നിങ്ങളുടെ സ്കാൻ റിപ്പോർട്ട് ഞാൻ കണ്ടു. ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലായാണ് ട്യൂമർ ഇരിക്കുന്നത്. നിങ്ങൾ ഇനിയും ക്രിക്കറ്റ് തുടരുകയാണെങ്കിൽ എപ്പോൾ വേണമെങ്കിലും ഹൃദയാഘാതം സംഭവിക്കാം. കീമോതെറാപ്പി ഉടൻ ആരംഭിച്ചില്ലെങ്കിൽ വെറും മൂന്ന് മുതൽ ആറ് മാസം വരെ മാത്രമേ നിങ്ങൾക്ക് ആയുസ്സുള്ളൂ.” – ഇതായിരുന്നു ഡോക്ടറുടെ വാക്കുകൾ.
ഒരു കായികതാരം എന്ന നിലയിൽ ഇത്തരമൊരു രോഗം തന്നെ ബാധിക്കുമെന്ന് വിശ്വസിക്കാൻ യുവരാജിന് പ്രയാസമായിരുന്നു. “ഒരു സ്പോർട്സ്മാൻ രോഗബാധിതനാകാൻ പാടില്ലെന്നായിരുന്നു എന്റെ ചിന്ത. നിങ്ങൾ രാജ്യത്തെ പ്രതിനിധീകരിക്കേണ്ടവനാണ്. എന്നാൽ കളിക്കിടെ ഞാൻ വീണ്ടും വീണ്ടും അസുഖബാധിതനായിക്കൊണ്ടിരുന്നു,” യുവി പറഞ്ഞു.
2011-12 കാലഘട്ടത്തിൽ യുഎസിലായിരുന്നു യുവരാജിന്റെ ചികിത്സ. ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന അവസ്ഥയിൽ നിന്ന് ഒരു വർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി വന്നത്. “ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ഇനി ക്രിക്കറ്റ് കളിക്കാനാകുമെന്ന് പലരും വിശ്വസിച്ചിരുന്നില്ല. പക്ഷേ എന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.”
ക്രിക്കറ്റ് മൈതാനത്തെ ആറ് സിക്സറുകളേക്കാൾ വലിയ പോരാട്ടവീര്യം തന്റെ ജീവിതത്തിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത യുവരാജ് സിംഗ്, പ്രതിസന്ധികളിൽ തളരുന്നവർക്ക് ഇന്നും വലിയൊരു മാതൃകയാണ്.









