ന്യൂഡൽഹി: 32 വർഷത്തെ സേവനത്തിന് ശേഷം ഐ എൻ എസ് കിർപാൺ ഡീ കമ്മീഷൻ ചെയ്ത് ഇന്ത്യൻ നാവിക സേന. ഡീ കമ്മീഷൻ ചെയ്ത കപ്പൽ വിയറ്റ്നാം പീപ്പിൾസ് നേവിക്ക് കൈമാറി. ‘വസുധൈവ കുടുംബകം‘ എന്ന ഇന്ത്യയുടെ ജി20 വീക്ഷണത്തിന്റെ ഭാഗമായാണ് കപ്പൽ വിയറ്റ്നാമിന് കൈമാറുന്നത് എന്ന് നാവിക സേന മേധാവി അഡ്മിറൽ ആർ ഹരി കുമാർ പറഞ്ഞു.
കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പൽ വിയറ്റ്നാമിന് കൈമാറിയിരിക്കുന്നത്. ജൂൺ 28നാണ് ഐ എൻ സ് കൃപാൺ ഇന്ത്യയിൽ നിന്നും വിയറ്റ്നാമിലേക്ക് യാത്ര തിരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഔദ്യോഗിക കൈമാറ്റം.
ഇത് ആദ്യമായാണ് ഉപയോഗത്തിലുണ്ടായിരുന്ന ഒരു കപ്പൽ ഇന്ത്യ ഒരു സുഹൃദ് രാഷ്ട്രത്തിന് സമ്മാനിക്കുന്നത്. മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും ഉറപ്പാക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സാഗർ‘ പദ്ധതിയുടെ ഭാഗമായാണ് കൈമാറ്റം.
തദ്ദേശീയ നിർമ്മിതമായ ഖുക്രി ക്ലാസ് മിസൈൽ വാഹിനിക്കപ്പലാണ് ഐ എൻ എസ് കിർപാൺ. ആയുധങ്ങളും സെൻസറുകളും സജ്ജീകരിച്ചിരിക്കുന്ന കപ്പൽ അടുത്ത കാലം വരെ നാവിക സേന ഫലപ്രദമായി ഉപയോഗിച്ചിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് ഇന്ത്യ കപ്പൽ വിയറ്റ്നാമിന് കൈമാറിയിരിക്കുന്നത്.
Discussion about this post