എറണാകുളം: മദ്യപിച്ചെന്ന പേരിൽ വാഹനയാത്രികനെ കസ്റ്റഡിയിൽ എടുത്ത് വെട്ടിലായി പോലീസ്. കളമശ്ശേരി സ്വദേശി ലാലു ജോർജ്ജിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അദ്ദേഹം മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ പോലീസ് ക്ഷമ ചോദിച്ച് വിട്ടയക്കുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുപയോഗിക്കുന്ന ബ്രത്തലൈസറാണ് പോലീസിനെ പറ്റിച്ചത്. ശനിയാഴ്ചയായിരുന്നു വാഹന പരിശോധനയ്ക്കിടെ ലാലുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. രാത്രി നോർത്ത് കളമശ്ശേരിയിൽ പരിശോധന നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയായിരുന്നു ഇവിടേയ്ക്ക് ലാലു എത്തിയത്. ബിസിനസ് മീറ്റിംഗ് കഴിഞ്ഞ് വരികയായിരുന്നു ലാലു. പരിശോധനയ്ക്കിടെ വാഹനം തടഞ്ഞ പോലീസ് ലാലുവിനെ ബ്രത്തലൈസർ ഉപയോഗിച്ച് പരിശോധിക്കുകയായിരുന്നു. ബ്രത്തലൈസറിൽ ലാലു മദ്യപിച്ചതായി പോലീസ് കണ്ടെത്തി. ഇതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
താൻ മദ്യപിക്കാറില്ലെന്നും ആശുപത്രിയിൽ പോയി പരിശോധന നടത്താമെന്നും ലാലു പോലീസിലെ അറിയിച്ചിട്ടും അവർ വഴങ്ങിയില്ല. തുടർന്ന് മേലുദ്യോഗസ്ഥന് പരാതി നൽകുകയായരുന്നു. ഇതിന് പിന്നാലെ മറ്റൊരു ബ്രത്തലൈസർ കൊണ്ടുവന്ന് പരിശോധന നടത്തി. ഇതിൽ ഇയാൾ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയായിരുന്നു പോലീസിന് അമളി പറ്റിയത് മനസ്സിലായത്.
ബ്രത്തലൈസറിനുണ്ടായ തകരാറുകാരണം ലാലു പോലീസ് കസ്റ്റഡിയിലിരുന്നത് അരമണിക്കൂറോളമാണ്. തെറ്റ്പ്പറ്റിയെന്ന് മനസ്സിലാക്കിയ പോലീസ് പിന്നീട് ഇയാളോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
Discussion about this post