ടോറന്റോ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാർ മോഷ്ടാക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. മിസ്സിസാഗയിലാണ് സംഭവം. പഞ്ചാബിലെ കരിംപൂർ ചാവാല ഗ്രാമത്തിൽ നിന്നുള്ള ഗുർവീന്ദർ നാഥാണ് കൊല്ലപ്പെട്ടത്. ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന ഗുർവീന്ദറിനെ ബ്രിട്ടാനിയ റോഡ് ആൻഡ് ക്രെഡിറ്റ് വ്യൂ മേഖലയിലേക്ക് വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു.
ജൂലൈ 14 നാണ് സംഭവം നടന്നത്. ടോറന്റോയിലെ ലോയലിസ്റ്റ് കോളേജിലെ വിദ്യാർത്ഥിയാണ് ഗുർവീന്ദർ. പ്രദേശത്തെ ഒരു സ്ഥാപനത്തിൽ ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്തുവരികയായിരുന്നു. ഭക്ഷണം വാങ്ങാനെന്ന വ്യാജേന യുവാവിനെ ഇവിടേക്ക് വിളിച്ച് വരുത്തിയ ശേഷം അക്രമികൾ ക്രൂരമായി മർദ്ദിച്ച് വാഹനം മോഷ്ടിക്കുകയായിരുന്നു.
അക്രമികളുമായി യുവാവിന് ബന്ധമില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വെള്ള ഹ്യൂണ്ടായ് ആക്‌സന്റ് സെഡാൻ വാഹനത്തിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് അക്രമികളുടേതാണെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ ഗുർവീന്ദറിന്റെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ആക്രമിക്കാൻ ആയുധങ്ങൾ ഉപയോഗിച്ചോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും പോലീസ് അറിയിക്കുന്നുണ്ട്.
മകന്റെ മരണവാർത്ത അറിഞ്ഞ് ഗുർവീന്ദറിന്റെ കുടുംബം ആകെ തകർന്നിരിക്കുകയാണ്. ഏറെ ആഗ്രഹങ്ങളോടെയാണ് അവനെ മാതാപിതാക്കൾ വിദേശത്ത് വിട്ട് പഠിപ്പിച്ചത്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഗുർവീന്ദർ എന്നും യുവാവിനെ അടുത്തറിയുന്നവർ പറഞ്ഞു.












Discussion about this post