തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ദിനം. രാവിലെ മുതൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതേ തുടർന്ന് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പെയ്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വടക്കൻ മദ്ധ്യപ്രദേശിന് മുകളിലും, കച്ചിന് മുകളിലും സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴികളാണ് നിലവിൽ സംസ്ഥാനത്തെ അതിശക്തമായ മഴയ്ക്ക് കാരണമാകുന്നത്. ബംഗാൾ ഉൾക്കടലിൽ വരും മണിക്കൂറുകളിൽ ന്യൂനമർദ്ദത്തിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തീരമേഖലകളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Discussion about this post