തിരുവനന്തപുരം : ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിച്ചുകൊണ്ട് സ്പീക്കർ എഎൻ ഷംസീർ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ യോഗക്ഷേമസഭയും കേരള ബ്രാഹ്മണസഭയും രംഗത്ത്. സ്പീക്കറുടെ പ്രസംഗം കേരളത്തിന് അപമാനകരമാണെന്ന് യോഗക്ഷേമസഭ പറഞ്ഞു. കേരളത്തിലെ നാനാജാതി മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാൻ ഉത്തരവാദിത്തപ്പെട്ടഭരണാധികാരികൾ ഇത്തരം ഹൈന്ദവ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും യോഗക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി പിഎൻ പോറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
അധികാരത്തിന്റെ തണലിൽ നിന്ന് ഇതുപോലുള്ള പ്രസ്താവനകൾ ഇറക്കുന്നത് അവസാനിപ്പിക്കണം. ഹിന്ദുക്കൾക്കെതിരെ നടത്തുന്ന ഇത്തരം നടപടികൾക്കെതിരെ ബഹുജന പ്രക്ഷോഭത്തിന് ആവശ്യമെങ്കിൽ യോഗക്ഷേമസഭ നേതൃത്വം കൊടുക്കുമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
ഭൂരിപക്ഷ ജനങ്ങളും വിശ്വസിക്കുന്ന ആരാധനാ മൂർത്തിയെയും വിശ്വാസ പ്രമാണങ്ങളെയും മിത്തായി ചിത്രീകരിച്ച നിയമസഭാ സ്പീക്കറുടെ പ്രസ്താവന നിരുത്തരവാദിത്തപരമാണെന്ന് കേരള ബ്രാഹ്മണസഭ ജനറൽ സെക്രട്ടറി എൻവി ശിവരാമകൃഷ്ണൻ അറിയിച്ചു. ഇത് ഉന്നതമായ ഔദ്യോഗിക പദവി വഹിക്കുന്ന ഒരാൾക്ക് ചേരാത്തതാണ്. ഇതിനെതിരെ ബ്രാഹ്മണസഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഇത്തരം പ്രസ്താവനകളെ ഖണ്ഡിക്കണമെന്നും സ്പീക്കറുടെ പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർ ഉപദേശിക്കണമെന്നും കേരള ബ്രാഹ്മണ സഭ ജനറൽ സെക്രട്ടറി എൻവി ശിവരാമകൃഷ്ണൻ ആവശ്യപ്പെട്ടു.
Discussion about this post