ന്യൂഡൽഹി: അടുത്തിടെ ജയിൽമോചിതനായ പാകിസ്താൻകാരനായ തന്റെ ഭർത്താവിനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന അപേക്ഷയുമായി യുവതി കോടതിയിൽ. 35 കാരിയായ ദൗലത്താണ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ഭർത്താവിനെ ഇന്ത്യയിൽ തുടരാൻ അനുവദിക്കുകയോ അല്ലെങ്കിൽ തന്നെയും തന്റെ 5 മക്കളെയും പാകിസ്താനിലേക്ക് പോകാൻ അനുവദിക്കുകയും വേണമെന്നാണ് യുവതി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പാകിസ്താൻ പൗരനായ ഷെയ്ക് ഗുൽസാർ ഖാൻ എന്ന ഗുൽസാർ മസിഹ് (51) കഴിഞ്ഞ ആഴ്ച ഹൈദരാബാദിനടുത്തുള്ള ചെർലപ്പള്ളി സെൻട്രൽ ജയിലിൽ നിന്ന് മോചിതനായിരുന്നു. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ നിന്നുള്ള ഇന്ത്യൻ പൗരയായ ദൗലത്തിനെയാണ് ഇയാൾ വിവാഹം കഴിച്ചിരുന്നത്.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ട് സ്വദേശിയായ ഗുൽസാറിനെതിരെ 2011ൽ വ്യാജരേഖ ചമച്ച് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നായിരുന്നു ആരോപണം. ദൗലത്തിനെ വിവാഹം കഴിച്ച ഇയാൾ നന്ദ്യാലിൽ പെയിന്ററായി ജോലി ചെയ്യുകയായിരുന്നു. ഇതിനകം ഒരു കുട്ടിയുടെ അമ്മയായ ദൗലത്ത് ഗുൽസാറിനെ വിവാഹം കഴിക്കുകയും നാല് കുട്ടികൾക്ക് ജന്മം നൽകുകയുമായിരുന്നു.
ഇന്ത്യയിലായാലും പാകിസ്താനിലായാലും മറ്റെവിടെയായാലും തന്റെ ഭർത്താവ് കുടുംബത്തോടൊപ്പം സന്തോഷവാനായിരിക്കണമെന്നാണ് അയൽരാജ്യത്തുള്ള ഗുൽസാറിന്റെ കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നതെന്ന് അവർ പറഞ്ഞു. ഗുൽസാറും അഞ്ച് മക്കളും ഒഴികെ തനിക്ക് മറ്റ് കുടുംബാംഗങ്ങളോ സഹോദരങ്ങളോ ഇല്ലെന്നും മാതാപിതാക്കൾ മരിച്ചുവെന്നും ദൗലത്ത് പറഞ്ഞു. കേസ് ഈ വരുന്ന 27 ാം തീയതി കോടതി കേൾക്കും.
Discussion about this post