തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറാവാനുണ്ടായ കാരണം വ്യക്തമാക്കി സൗണ്ട് സെറ്റ് ഉടമ രഞ്ജിത്ത്. തിരക്കിൽ ആളുകൾ കേബിളിൽ തട്ടിയതാണ് ശബ്ദം തകരാറിലാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. മന:പൂർവ്വം ഒരു മൈക്ക് ഓപ്പറേറ്ററൂം വിഐപിയുടെ പ്രസംഗം തടസ്സപ്പെടുത്തില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.
മൈക്കിന്റെ കൺസോളിൽ ആളുകളുടെ ബാഗും മറ്റും തട്ടിയതാണ് പ്രശ്‌നമായത്. അപ്പോൾ തന്നെ ടെക്കനീഷ്യനെത്തി അത് പരിഹരിച്ചു. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വെറും പത്ത് മിനിറ്റാണ് മൈക്ക് തടസ്സപ്പെട്ടത്. സാധാരണ എല്ലാ പരിപാടികൾക്കും ഹൗളിംഗ് പതിവാണ്. എന്നാൽ ഇതുപോലെ ഒന്നിനും കേസ് വന്നിട്ടില്ല.
ഇന്നലെ രാവിലെ പോലീസ് വിളിപ്പിച്ചിരുന്നു. പരിപാടിക്ക് ഉപയോഗിച്ച മൈക്കും ആംബ്ലിഫയറും ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് എല്ലാം സ്റ്റേഷനിൽ എത്തിച്ചു. പരിശോധിച്ചതിന് ശേഷം തിരികെ നൽകാമെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. പോലീസ് തന്റെ മൊഴി രേഖപ്പെടുത്തി. ഇതെല്ലാം കണ്ടപ്പോൾ ചിരിയാണ് വന്നത് എന്നും രഞ്ജിത്ത് പറഞ്ഞു.
17 വർഷമായി താൻ ഈ മേഖലയിൽ സജീവമാണെന്ന് രഞ്ജിത്ത് പറഞ്ഞു. മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി, ഉൾപ്പെടെയുള്ളവരുടെ പരിപാടികൾക്ക് താനാണ് മൈക്ക് നൽകാറുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അയ്യൻകാളി ഹാളിൽ കെപിസിസിയുടെ അനുസ്മരണ പരിപാടി നടക്കുന്നതിനിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ സെക്കൻഡുകളിലേക്ക് മൈക്ക് പ്രവർത്തന രഹിതമാകുകയായിരുന്നു. സാങ്കേതിക തകരാറെന്നാണ് കണ്ടെത്തൽ. കേരളാ പോലീസ് ആക്ട് പ്രകാരം കന്റോമെൻറ് പോലീസാണ് സ്വമേധയാ കേസെടുത്തത്. 118 E KPA ആക്ട് പ്രകാരം (പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയിൽ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞു കൊണ്ട് ചെയ്യൽ) ആണ് കേസെടുത്തിരിക്കുന്നത്.
Discussion about this post