കാസർകോട്: കാഞ്ഞങ്ങാട് യൂത്ത് ലീഗ് സംഘടിപ്പിച്ച റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം ഉയർന്ന സംഭവത്തിൽ കേസെടുത്ത് പോലീസ്. മതവികാരം വ്രണപ്പെടുത്തലിനും അന്യായമായ സംഘം ചേരലിനുമാണ് കേസെടുത്തത്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. കലാപഹ്വാന സമാനമായ മുദ്രാവാക്യം ഉയർന്നിട്ടും കേസെടുക്കാത്ത പോലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കണ്ടാൽ അറിയാവുന്ന 300 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. ഹോസ്ദുർഗ് പോലീസാണ് കേസെടുത്തത്.
റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച ലീഗ് പ്രവർത്തകൻ അബ്ദുൽ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി യൂത്ത് ലീഗ് അറിയിച്ചു.ലീഗിന്റെ ആശയങ്ങൾക്ക് വിരുദ്ധമായും അച്ചടിച്ച് നൽകിയതിൽ നിന്ന് വിഭിന്നമായും വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചത് മാപ്പർഹിക്കാത്ത തെറ്റായിട്ടാണ് പാർട്ടി കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ അബ്ദുൽ സലാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നുവെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ് വ്യക്തമാക്കി.
മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക എന്ന ആവശ്യമുയർത്തി നടത്തിയ പ്രകടനത്തിൽ കാലാപാഹ്വാനം ഉയർന്നത് പലരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അമ്പല നടയിൽ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും,” എന്ന മുദ്രാവാക്യം വിളികൾ ഉയരുന്നത് കേൾക്കാം. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തിരുന്നു ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോ പുറത്തുവന്നതോടെ ഐബി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ഫൈസൽ ബാബുവാണ് റാലി ഉദ്ഘാടനം ചെയ്തത്.
Discussion about this post