തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ ശക്തി പ്രാപിക്കും. സംസ്ഥാന വ്യാപകമായി അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
മഴകനക്കുന്ന സാഹചര്യത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കാം. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടില്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ഇതാണ് സംസ്ഥാനത്ത് മഴ കനക്കുന്നതിലേക്ക് നയിച്ചത്. വടക്കൻ ആന്ധ്രാപ്രദേശ്- തെക്കൻ ഒഡീഷ തീരത്തേക്ക് ന്യൂനമർദ്ദം നീങ്ങാനാണ് സാദ്ധ്യത. അതേസമയം തെക്കൻ കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യുന മർദ്ദപാത്തി ദുർബലമായി.
മഴ കനക്കുന്നതിനാൽ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനമാണ് സാദ്ധ്യതയുള്ളത്. കേരള – ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post