എറണാകുളം: കുട്ടികൾ കളിക്കുന്നതിനിടെ വാഹനത്തിൽ തട്ടിയതിനെ തുടർന്ന് ഫുട്‌ബോൾ പിടിച്ചെടുത്ത് പോലീസ്. മരടിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഫുട്‌ബോൾ ആവശ്യപ്പെട്ടപ്പോൾ പോലീസുകാർ ദേഷ്യപ്പെട്ട് സംസാരിച്ചെന്ന് കുട്ടികൾ പറഞ്ഞു.
പനങ്ങാട് എസ്‌ഐ ജിൻസൺ ഡൊമിനിക്കിനും സംഘത്തിനുമെതിരെയാണ് കുട്ടികളുടെ പരാതി ഉയർന്നിരിക്കുന്നത്. ഇന്നലെ വൈകീട്ട് നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടിലായിരുന്നു കുട്ടികൾ. ഇതിനിടെയാണ് എസ്‌ഐയും സംഘവും വാഹന പരിശോധനയ്ക്കായി സ്ഥലത്ത് എത്തിയത്. തുടർന്ന് വാഹനം കുട്ടികൾ കളിക്കുന്നതിന് സമീപം ഗ്രൗണ്ടിൽ പാർക്ക് ചെയ്യുകയായിരുന്നു.
ഇത് കണ്ട കുട്ടികൾ വാഹനം മാറ്റണമെന്നും അല്ലെങ്കിൽ ബോൾ തട്ടുമെന്നും പറഞ്ഞു. എന്നാൽ ഇത് വകവയ്ക്കാതെ വാഹനം അവിടെതന്നെ നിർത്തിയിടുകയായിരുന്നു. കളിക്കുന്നതിനിടെ വാഹനത്തിൽ ഫുട്‌ബോൾ തട്ടി. ഇതോടെ എസ്‌ഐയും സംഘവും കുട്ടികളോട് ദേഷ്യപ്പെടുകയായിരുന്നു. തുടർന്ന് ഫുട്‌ബോളുമായി പോയി. ബോൾ തരാൻ നിരവധി തവണ ചോദിച്ചെങ്കിലും കേട്ടില്ലെന്ന് കുട്ടികൾ പറയുന്നു.
Discussion about this post