കൊച്ചി : മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രൻ അറസ്റ്റിൽ. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.
മോൻസൺ മാവുങ്കലിൽ നിന്ന് സുരേന്ദ്രൻ പണം വാങ്ങിയിരുന്നു. ഭാര്യയുടെ അക്കൗണ്ടിലേക്കാണ് പലപ്പോഴായി പണം വാങ്ങിയത്. ഇതിന്റെ തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുൻ ഡിഐജിയുടെ വീട്ടിൽ വെച്ചാണ് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയത് എന്നായിരുന്നു പരാതിക്കാരി മൊഴി നൽകിയത്. എസ് സുരേന്ദ്രൻറെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2019 മുതൽ 2021 വരെ ഒന്നര ലക്ഷം രൂപ മോൻസൺ മാവുങ്കലും അദ്ദേഹത്തിൻറെ ജീവനക്കാരും അയച്ചു. ഇത് സംബന്ധിച്ച ബാങ്ക് ഇടപാടുകളുടെ രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എസ് സുരേന്ദ്രനടക്കമുള്ളവരുടെ സൗഹൃദമടക്കം കാണിച്ചായിരുന്നു മോൻസൻ പലരിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റിയത്.
കേസിൽ പ്രതിയായ ഐ.ജി ലക്ഷ്മണിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഐ.ജി ലക്ഷ്മണ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ. സാമ്പത്തിക ഇടപാടുകളിൽ ഒത്തു തീർപ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നതായും ഐജി ലക്ഷ്മണ പറഞ്ഞു.
Discussion about this post