ജയ്പൂർ: പാകിസ്താൻ കാരനായ കാമുകനെ കാണാനെന്ന് പറഞ്ഞ് ലാഹോറിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച 17 കാരി പറഞ്ഞതെല്ലാം കള്ളക്കഥയെന്ന് പോലീസ്. ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ വിസയോ പാസ്‌പോർട്ടോ ഇല്ലാതെ എത്തിയതിന്റെ ലക്ഷ്യം പ്രശസ്തിയായിരുന്നു. ഇന്ത്യൻ കാമുകനെ തേടി ഇന്ത്യയിലെത്തിയ സീമയെ പോലെയും പാക് കാമുകനെ തേടി പാകിസ്താനിലേക്ക് പോയ അഞ്ജുവിനെ പോലെയും പ്രശസ്തയാവണമെന്ന ഉദ്ദേശ്യത്തോടെയാണ് 17 കാരി വീട്ടിൽ നിന്ന് ഇറങ്ങിത്തിരിച്ചത്.
യാതൊരു രേഖകളുമില്ലാതെ ലാഹോറിലേക്ക് ടിക്കറ്റ് വാങ്ങാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടി എത്തിയപ്പോൾ പെൺകുട്ടി തമാശ പറയുകയായിരുന്നെന്നാണ് എയർപോർട്ട് അധികൃതർ ആദ്യം കരുതിയത്. താൻ പാക് സ്വദേശിനിയാണെന്നും അമ്മായിയോടൊപ്പം വർഷങ്ങൾക്ക് മുൻപ് വന്നതാണെന്നും തിരിച്ചു മാതൃരാജ്യത്ത് എത്തണമെന്നും അവൾ പറഞ്ഞു. വിശദമായി ചോദ്യം ചെയ്തപ്പോൾ തന്റെ കാമുകൻ അസ്ലം ലാഹോരി പാകിസ്താനിൽ താമസിക്കുന്നുണ്ടെന്ന് അവൾ അറിയിച്ചു. ഇത് ഉദ്യോഗസ്ഥരെ പരിഭ്രാന്തരാക്കുകയും അവർ ഉടൻ പോലീസിനെ ബന്ധപ്പെടുകയും ചെയ്തു.
തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് എല്ലാം കള്ളമാണെന്നും രാജസ്ഥാൻ സ്വദേശിനിയായ കുട്ടി മാദ്ധ്യമ ശ്രദ്ധ ലഭിക്കാൻ വേണ്ടി കെട്ടിച്ചമച്ച കഥയാണെന്നും മനസിലായത്.പെൺകുട്ടിയെ നിലവിൽ വീട്ടുകാരെ ഏൽപ്പിച്ചിരിക്കുകയാണ്.
Discussion about this post