ബംഗളൂരു: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്തെ അന്തരീക്ഷം കലുഷിതമാക്കാനുള്ള ശ്രമവുമായി തൃണമൂൽ കോൺഗ്രസ്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വനിതയെയും സംഘത്തെയും മർദ്ദിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സൗത്ത് പർഗനാസ് ജില്ലയിലെ കാന്തൽബേരിയ പഞ്ചായത്തിലായിരുന്നു സംഭവം. ഇവിടുത്തെ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ വനിതാ സ്ഥാനാർത്ഥി പരൗലി ലഷ്‌കർ ആണ് വിജയിച്ചത്. പരൗലിയുടെ നേതൃത്വത്തിലുള്ള സംഘം ആയിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥിയെയും കൂട്ടരെയും മർദ്ദിച്ചത്.
ഇരുവിഭാഗവും തമ്മിൽ നേരിട്ട് കണ്ടുമുട്ടിയപ്പോൾ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പരൗലിയ്ക്കും സ്വതന്ത്ര സ്ഥാനാർത്ഥിയുടെ രണ്ട് കൂട്ടാളികൾക്കുമാണ് പരിക്കേറ്റത്.
അതേസമയം സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ആദ്യം ആക്രമിച്ചത് എന്ന് പരൗലി ആരോപിച്ചു. എന്നാൽ തൃണമൂൽ പ്രവർത്തകരാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ഭർത്താവ് വ്യക്തമാക്കി.










