ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ ലോകക്ഷേമവും ആഗോള വിഷയങ്ങളും മുൻനിർത്തിയുള്ള അനുകൂലവും അർത്ഥപൂർണ്ണവുമായ ചർച്ചകൾ നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു. ആഗോള നേതാക്കളുടെ സാന്നിധ്യത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടി അന്താരാഷ്ട്ര തലത്തിൽ നിർണായക വഴിത്തിരിവാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എക്സിലൂടെയാണ് (X) പ്രധാനമന്ത്രി സന്ദേശം പങ്കുവെച്ചത്.
ഭക്ഷണം, ഊർജ്ജം, ആരോഗ്യം, ദുരന്തനിവാരണം, ഉൽപ്പാദന വിതരണ ശൃംഖല ശക്തമാക്കൽ തുടങ്ങിയ മേഖലകളിൽ കൂട്ടായ പ്രതിരോധശേഷിയും സഹകരണവും വർധിപ്പിക്കുന്നതിനാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ ഉച്ചകോടി പ്രധാനമായും ഊന്നൽ നൽകുന്നത്. നിലവിലെ സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി നിലകൊള്ളാനും ശക്തമായ സാമ്പത്തിക കൂട്ടായ്മയായി മാറാനുമാണ് ഇന്ത്യയുടെ ശ്രമം.
റഷ്യ-യുക്രൈൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ, ട്രംപ് ഭരണകൂടത്തിന്റെ വിദേശ വ്യാപാര-നികുതി നയങ്ങൾ എന്നിവ സൃഷ്ടിച്ച ആഗോള സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഈ നിർണായക സംഗമം ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ അരങ്ങേറുന്നത്.പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് വൻ പ്രത്യാശയോടെയാണ് ലോകരാജ്യങ്ങൾ ഉച്ചകോടിയെ ഉറ്റുനോക്കുന്നത്.











