ഇസ്ലാമാബാദ്: പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിനും വിവാഹത്തിനും ഇരയാക്കപ്പെട്ട രണ്ട് പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളുടെ കരച്ചിൽ ലോകമനസാക്ഷിയെ വേട്ടയാടുന്നു. സിന്ധ് പ്രവിശ്യയിലെ ടാണ്ടോ അല്ലാഹ്യാർ (Tando Allahyar) ജില്ലയിൽ നിന്നുള്ള 13-ഉം 14-ഉം വയസ്സുള്ള രണ്ട് സഹോദരിമാരെയാണ് തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റുകയും മുസ്ലിം യുവാക്കളുമായി വിവാഹം കഴിപ്പിക്കുകയും ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പെൺകുട്ടികളെ മാതാപിതാക്കൾക്കൊപ്പം വിടാൻ വിസമ്മതിച്ച് സുരക്ഷിത കേന്ദ്രത്തിലേക്ക് (Safe House) മാറ്റാൻ കോടതി ഉത്തരവിടുകയായിരുന്നു.
കോടതി സമുച്ചയത്തിന് പുറത്തുവെച്ച് “ഞങ്ങൾക്ക് ഞങ്ങളുടെ വീട്ടിൽ പോയാൽ മതി” എന്ന് പറഞ്ഞ് പെൺകുട്ടികൾ പൊട്ടിക്കരയുന്നതിന്റെയും യാചിക്കുന്നതിന്റെയും ദൃശ്യങ്ങൾ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും പുറത്തുവിട്ടതോടെയാണ് വൻ പ്രതിഷേധം അണപൊട്ടിയത്. കച്ചി കോളി (Kachhi Kolhi) പിന്നാക്ക വിഭാഗത്തിൽപ്പെട്ട സീത, രൂപീ എന്നീ പെൺകുട്ടികളാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. അംജദ് സൊലാങ്കി, മൻസൂർ സൊലാങ്കി എന്നിവരാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിച്ചതെന്ന് പെൺകുട്ടികളുടെ കുടുംബം ആരോപിച്ചു.
സംഭവം നടന്ന് മണിക്കൂറുകൾക്കകം അതേ ജില്ലയിൽ നിന്ന് പാമൻസി കോളി എന്ന 14 വയസ്സുള്ള മറ്റൊരു ഹിന്ദു പെൺകുട്ടിയെക്കൂടി കാണാതായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം ഈ പ്രദേശത്തുനിന്ന് പ്രായപൂർത്തിയാകാത്ത ആറ് ഹിന്ദു പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കിയതെന്ന് പാകിസ്ഥാനി മാധ്യമപ്രവർത്തകയായ വീൻഗാസ് വെളിപ്പെടുത്തി.
പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യയിൽ ഭൂരിഭാഗവും വസിക്കുന്ന സിന്ധ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത ന്യൂനപക്ഷ പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകലുകളും നിർബന്ധിത മതംമാറ്റങ്ങളും പതിവാകുകയാണ്. നിർധന കുടുംബങ്ങളിൽപ്പെട്ട കോളി, ഭീൽ, മേഘ്‌വാർ സമുദായക്കാർക്ക് നിയമസഹായമോ കൃത്യമായ രാഷ്ട്രീയ-പൊലീസ് പിന്തുണയോ ലഭിക്കാത്തതാണ് കുറ്റവാളികൾക്ക് വളമാകുന്നത്. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വൻ റോക്ഷമാണ് ഉയരുന്നത്.












