മുംബൈ : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരം മാറ്റിവെച്ചു. ഒക്ടോബർ 14-ാം തീയതിയിലേക്കാണ് മത്സരം മാറ്റിവെച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് മറ്റ് മത്സരങ്ങളുടെ സമയക്രമത്തിലും വ്യത്യാസങ്ങൾ വന്നേക്കും.
ഇന്ത്യ-പാക് മത്സരം ഒക്ടോബർ 15 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവിലെ സമയക്രമം അനുസരിച്ച് ഒക്ടോബർ 14ന് രണ്ട് മത്സരങ്ങൾ നിശ്ചയിട്ടുണ്ട്. ന്യൂസിലാൻഡ്-ബംഗ്ലദേശ് മത്സരവും ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാൻ മത്സരവും അന്ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
മത്സരക്രമത്തിൽ മാറ്റം ആവശ്യപ്പെട്ട് മൂന്ന് ക്രിക്കറ്റ് ബോർഡുകൾ ഐസിസിക്ക് കത്തെഴുതിയിരുന്നു. ഇതേ തുടർന്ന് ലോകകപ്പിന്റെ ഷെഡ്യൂളിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചിരുന്നു. മത്സരങ്ങൾ തമ്മിലുള്ള ഇടവേള 4-5 ദിവസമായി കുറയ്ക്കുകയും തീയതിയും സമയവും മാറ്റുകയും ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. മത്സരം നടക്കുന്ന വേദി മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഐസിസിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം നവരാത്രി ആഘോഷങ്ങൾ പ്രമാണിച്ച് സുരക്ഷാ ഏജൻസികൾ തീയതി മാറ്റാൻ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 15 നാണ് നവരാത്രി ആഘോഷം. ലോകമെമ്പാട് നിന്നും ആളുകൾ മത്സരം കാണാൻ എത്തുന്ന സാഹചര്യത്തിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുളളനാലാണ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയത്.
Discussion about this post