കോഴിക്കോട്: വഖഫ് ബോർഡ് സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട് സിപിഎം നേതാവ് മുൻ മന്ത്രിയുമായ ടി.കെ ഹംസ. പാർട്ടിയുടെ തീരുമാന പ്രകാരമാണ് രാജിയെന്ന് ഹംസ വ്യക്തമാക്കി. മന്ത്രി അബ്ദുറഹിമാനുമായി അഭിപ്രായ വ്യത്യാസം ഇല്ലെന്നും ഹംസ കൂട്ടിച്ചേർത്തു.
2020 ജനുവരി 10 നാണ് വഖഫ് ബോർഡ് ചെയർമാൻ ആയി ചുമതലയേറ്റത്. അന്ന് 82 വയസ്സായിരുന്നു. പ്രത്യേക സാഹചര്യത്തിലായിരുന്നു തനിക്ക് ചുമതല ഏൽക്കേണ്ടിവന്നത്. പാർട്ടി നയം അനുസരിച്ച് 80 വയസ്സുവരെയേ ചുമതല വഹിക്കാൻ കഴിയുകയുള്ളൂ. എന്നാൽ അസാധാരണ സാഹചര്യം പരിഗണിച്ച് തനിക്ക് പാർട്ടി അനുകൂല്യം അനുവദിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ചുമതല ഏറ്റെടുത്തത്.
പാർട്ടി അനുവദിച്ച കാലാവധിയും അവസാനിച്ചു. ഇപ്പോൾ 86 വയസ്സായി. ഇതോടെ പാർട്ടിയ്ക്കുള്ളിൽ വിഷയം പരിഗണിച്ചു. തന്നെ കൂട്ടിയായിരുന്നു വിഷയം പാർട്ടി ചർച്ച ചെയ്തത്. ഇതേ തുടർന്ന് ഐക്യകണ്‌ഠേന എടുത്ത തീരുമാനം ആയിരുന്നു ചെയർമാൻ സ്ഥാനം ഒഴിയുക എന്നത്.
ഏത് ദിവസം ഒഴിയണം എന്ന് പാർട്ടി തീരുമാനിച്ചിട്ടില്ല. അത് തന്നോട് തീരുമാനിക്കാനാണ് നിർദ്ദേശം. ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് രാജി കൈമാറും. രാജി സ്വീകരിച്ച് ഗസറ്റിൽ പബ്ലിഷ് ചെയ്യണം. അതുവരെ കെയർ ടേക്കർ ചെയർമാൻ ആയി തുടരും. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട്. അതുകൊണ്ട് കൂടിയാണ് രാജി. ചുമതലയിൽ തുടർന്നാൽ വീണുപോയേക്കുമോയെന്ന് ഭയമുണ്ട്. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രാജിയെന്നാണ് മാദ്ധ്യമ വാർത്തകൾ. എന്നാൽ അങ്ങനെയല്ല. താനുമായി പ്രശ്‌നമില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ഹംസ കൂട്ടിച്ചേർത്തു.













Discussion about this post