ന്യൂഡൽഹി: മരുന്ന് കുറിപ്പടികളിൽ ഔഷധങ്ങളുടെ ജനറിക് നാമങ്ങൾ മാത്രമേ കുറിച്ച് നൽകാവൂ എന്ന ഡോക്ടർമാർക്കുള്ള നിർദേശം കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോക്ടർ ഭാരതി പ്രവീൺ പവാർ പാർലമെന്റിൽ അറിയിച്ചു. സാധാരണക്കാർക്കും വായിച്ച് മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ വലിയ അക്ഷരങ്ങളിലായിരിക്കണം മരുന്നുകൾ കുറിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് 2019ൽ തന്നെ ഐ എം എ ഡോക്ടർമാർക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുള്ളതാണ്. രാജ്യത്തെ എല്ലാ രജിസ്റ്റേർഡ് ഡോക്ടർമാർക്കും ഈ നിർദേശങ്ങൾ ബാധകമാണ്. ഇതിൽ ആരെങ്കിലും വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുള്ളതാണെന്നും മന്ത്രി അറിയിച്ചു.
മരുന്നുകളുടെ ജനറിക് നാമങ്ങൾക്ക് പകരം ബ്രാൻഡ് നാമങ്ങൾ കുറിച്ചു നൽകുന്നത് ശ്രദ്ധയിൽ പെട്ടാൽ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങൾ സംസ്ഥാന സർക്കാരുകൾ ഉറപ്പ് വരുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ജനറിക് മരുന്നുകൾ ലഭ്യമാക്കാൻ രാജ്യത്ത് ആകമാനം നിരവധി പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ പ്രയോജനം വിവേചനരഹിതമായി എല്ലാ രോഗികൾക്കും ലഭ്യമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
Discussion about this post