ന്യൂഡൽഹി: ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലും ഉണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വ ഹിന്ദു പരിഷത്തും ബജരംഗ് ദളും ഡൽഹിയിലേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന റാലികൾ തടയാനാകില്ലെന്ന് സുപ്രീം കോടതി. റാലികൾ നടക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്താനും വിദ്വേഷ പ്രചാരണങ്ങൾ നടക്കുന്നത് ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും ഉത്തർ പ്രദേശ്, ഹരിയാന, ഡൽഹി സർക്കാരുകൾക്ക് കോടതി നിർദേശം നൽകി. വിശ്വ ഹിന്ദു പരിഷത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ ഓഗസ്റ്റ് 4ന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നൂഹിൽ നടന്ന റാലികൾക്കെതിരെ പലയിടങ്ങളിൽ നിന്നും ഇസ്ലാമിക മൗലികവാദികൾ ആക്രമണം നടത്തിയതോടെയാണ് പ്രദേശത്ത് കലാപസമാനമായ അന്തരീക്ഷം ഉണ്ടായത്. ആക്രമണങ്ങളിൽ നിന്നും രക്ഷതേടി സമീപത്തെ ക്ഷേത്രത്തിൽ അഭയം തേടിയവർക്ക് നേരെ ക്ഷേത്രത്തിനുള്ളിലേക്ക് കല്ലേറും വെടിവെപ്പും നടന്നു. ഈ പശ്ചാത്തലത്തിൽ അക്രമികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ കൈകോർക്കുകയായിരുന്നു.
കലാപം നൂഹിൽ നിന്നും ബാദ്ഷാപൂരിലേക്കും ഗുരുഗ്രാമിലേക്കും വ്യാപിപ്പിക്കാൻ അക്രമികൾ ഗൂഢാലോചന നടത്തിയതായി പോലീസ് കണ്ടെത്തി. ഇതോടെ ഡൽഹിയിൽ വി എച്ച് പിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 116 പേർ അറസ്റ്റിലായതായി ഹരിയാന സർക്കാർ അറിയിച്ചു.
പതിനാറ് കമ്പനി കേന്ദ്ര സേനയെയും ഹരിയാന പോലീസിന്റെ ഇരുപത് കമ്പനി റിസർവ് ഗാർഡുകളെയും കലാപ ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കോടതി നിർദേശ പ്രകാരം സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും നിരീക്ഷണ ഡ്രോണുകൾ വിന്യസിക്കാനുമുള്ള തയ്യാറെടുപ്പിലാണ് നിലവിൽ സർക്കാർ.
Discussion about this post