ശ്രീനഗർ: തന്നെയും മുതിർന്ന നേതാക്കളെയും വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് മെഹബൂബ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അടച്ച് പൂട്ടിയിട്ട വീടിന്റെ ഗെയ്റ്റിന്റെ ചിത്രവും മെഹബൂബ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ അമിതാധികാരം കേന്ദ്രസർക്കാർ എടുത്ത് കളഞ്ഞതിന്റെ വാർഷികം ആണ് ഇന്ന്. ഇതേ തുടർന്നാണ് പോലീസ് തന്നെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത് എന്നാണ് മെഹബൂബയുടെ ആരോപണം. തനിക്ക് പുറമേ പിഡിപിയിലെ മുതിർന്ന നേതാക്കളും വീട്ടു തടങ്കലിലാണെന്നും മമത ആരോപിക്കുന്നുണ്ട്.
താനും മുതിർന്ന പിഡിപി നേതാക്കളും ഇന്ന് വീട്ടു തടങ്കലിൽ ആണെന്ന് മുഫ്തി ട്വിറ്ററിൽ കുറിച്ചു. ഇന്നലെ രാത്രിയാണ് പോലീസ് എത്തി തടങ്കലിൽ ആക്കിയത്. തങ്ങളുടെ നിരവധി പ്രവർത്തകരെയും പോലീസ് സ്‌റ്റേഷനിൽ അനധികൃതമായി പിടിച്ചുവച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ രീതിയിൽ ആണെന്ന തരത്തിൽ കേന്ദ്രസർക്കാർ വ്യാജ പ്രചാരണം നടത്തുകയാണെന്നും മെഹബൂബ വ്യക്തമാക്കി. അതേസമയം ആരോപണത്തിൽ പോലീസ് പ്രതികരിച്ചിട്ടില്ല.











