കശ്മീർ: കുൽഗാമിലെ ഹാലനിൽ ഭീകരരെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച സൈനികർക്ക് വീരോചിത വിട നൽകി രാജ്യം. ഇന്നലെയാണ് മൂവരും വീരമൃത്യു വരിച്ചത്. ചിനാർ കോർപ്‌സ് ആസ്ഥാനത്ത് എത്തിച്ച ഇവരുടെ മൃതദേഹങ്ങൾ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ച ശേഷം ജൻമനാടുകളിലേക്ക് കൊണ്ടുപോയി.
ഹവീൽദാർ ബാബുലാൽ ഹരിത് വാൾ, മഹിപാൽ സിംഗ് പ്രവീൺസിംഗ്, വസീം സർവാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ മൃതദേഹങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചു.
വനപ്രദേശമായ ഹാലനിലെ മലമുകളിൽ ഭീകരർ താവളമടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് സുരക്ഷാസേന പരിശോധന ആരംഭിച്ചത്. വെളളിയാഴ്ച ആയിരുന്നു സംഭവം. ഭീകരരുമായുളള വെടിവെയ്പിലാണ് മൂന്ന് സൈനികർക്കും ഗുരുതരമായി പരിക്കേറ്റത്.
ഭീകരർക്കായി സൈന്യം പിന്നീട് വിപുലമായ തിരച്ചിൽ നടത്തിയിരുന്നു. വനപ്രദേശമായതിനാൽ ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു തിരച്ചിൽ.
കശ്മീർ അതിർത്തിയിൽ നിരവധി ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കാത്തിരിക്കുന്നതെന്നാണ് വിവരം. ഇതനുസരിച്ച് സൈന്യം പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. രാവിലെ രജൗരിയിൽ ഒരു ഭീകരനെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചിരുന്നു. കുപ് വാരയിലും പോലീസും സൈന്യവും സംയുക്തമായി രാവിലെ മുതൽ പരിശോധനകൾ ആരംഭിച്ചിരുന്നു.
Discussion about this post