ലാഹോർ: വീണ്ടും ഒരു ലോകകപ്പ് മത്സരത്തിന്റെ ആവേശത്തിൽ അലിഞ്ഞിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ. മികവുറ്റ ടീമുകൾ ഏറെയുണ്ടെങ്കിലും മൈതാനത്തും പുറത്തും ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇരു രാജ്യങ്ങൾക്കും അഭിമാന പോരാട്ടമാണ് പരസ്പരമുള്ള മത്സരങ്ങൾ. ഏറെ പിരിമുറുക്കവും സംഘർഷവുമാണ് ഓരോ ഇന്ത്യ- പാക് മത്സരം അടുക്കുമ്പോഴും ആരാധകരുടെയും ടീം അംഗങ്ങളുടെയും ഉള്ളിൽ.
ഇന്ത്യ- പാക് മത്സരമാകട്ടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. വലിയ ഡിമാൻഡുകൾ നിരത്തിയെങ്കിലും ഇളിഭ്യരായി മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് പറക്കാൻ ബാഗ് പാക്ക് ചെയ്തിരിക്കുകയാണ് പാക് ടീം അംഗങ്ങൾ.
എന്നാൽ മത്സരത്തിന്റെ സമ്മർദ്ദം ഇപ്പോഴെ പാക് ടീമിനെ പിടികൂടിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. അഭിമാന പോരാട്ടത്തിന്റെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സ്‌പോർട്സ് സൈക്കോളജിസ്റ്റിൻറെ സഹായം തേടിയിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ്. ലോകകപ്പിൽ ഒരു സൈക്കോളജിസ്റ്റോ മെൻറൽ കണ്ടീഷനിംഗ് കോച്ചോ പാക് ടീമിനെ അനുഗമിക്കുമെന്നാണ് വിവരങ്ങൾ. സൈക്കോളജിസ്റ്റോ മെൻറൽ കണ്ടീഷനിംഗ് കോച്ചോ ആയി ആരെയും പിബിസി ഇതുവരെ തീരുമാനിച്ചിട്ടില്ല. പാകിസ്താൻ സൂപ്പർ ലീഗിൽ പ്രവർത്തിച്ച് പരിചയമുള്ള പാഡി ആപ്റ്റണിനെ ഈ ചുമതലയിലേക്ക് പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.
ചിരവൈരികളുടെ മത്സരമായതിനാൽ വലിയ മാദ്ധ്യമ ശ്രദ്ധയാണ് മത്സരത്തിനുള്ളത്. ടീമംഗങ്ങളുടെ ഓരോ ചലനങ്ങളും ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കും. പാക് നായകൻ ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങളാകട്ടെ ഇന്ത്യയിൽ അധികം മത്സരങ്ങൾ കളിച്ചിട്ടില്ല. ഒരു ലക്ഷത്തിലേറെ കാണികൾക്ക് ഇരിപ്പിടമുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാറിപ്പറക്കാനിരിക്കുന്ന മൂവർണക്കൊടിയെയും ആരവത്തെയും ചെറുക്കാനുള്ള ആത്മബലത്തിനായാണ് പാക് ടീം അംഗങ്ങൾ സൈക്കോളജിസ്റ്റ്‌ന്റെ സഹായം തേടിയത് എന്നാണ് വിവരങ്ങൾ.








