തിരുവനന്തപുരം: വീട്ടിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊല്ലാൻ നോക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ കാട്ടാക്കട കുളവിയോട് കല്ലമ്പലം സ്വദേശി കിച്ചു (ഗുണ്ട് റാവു-30) ആണ് പിടിയിലായത്. മകളെ ശല്യം ചെയ്തത് വിലക്കിയതിന്റെ വൈരാഗ്യത്തിലാണ് പുലർച്ചെ വീടിന്റെ ജനാലയിലൂടെ പെൺകുട്ടിയുടെ പിതാവിന്റെ ദേഹത്തേക്ക് വിഷപാമ്പിനെ എറിഞ്ഞത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗൃഹനാഥന്റെ മകളെ കിച്ചു ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇതിനെ തുടർന്ന് രണ്ട് മൂന്ന് തവണ വിലക്കിയിരുന്നു. പിന്നാലെ കാട്ടക്കട പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കിച്ചുവിനെ സറ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീതും നൽകിയിരുന്നു. അതിന്റെ പകയിലാണ് ഈ ക്രൂര കൃത്യം നടത്തിയത്.
ള്ളിലേക്ക് എറിഞ്ഞ പാമ്പ് ഗൃഹനാഥന്റെ കയ്യിലേക്കാണു വീണതെങ്കിലും കടിക്കും മുൻപേ താഴേക്കു തെറിച്ചുവീണു. പുറത്തെ ആൾപെരുമാറ്റം ശ്രദ്ധയിൽപ്പെട്ട് ജനാലയിലൂടെ നോക്കുമ്പോൾ പ്രതി വീടിന്റെ മുറ്റത്ത് നിൽക്കുന്നത് കണ്ടു. കിടപ്പുമുറിയിൽ നിന്നു പാമ്പ് ഇഴഞ്ഞ് വീടിന്റെ ഹാളിൽ എത്തിയതോടെയാണു വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. ഇതോടെ പോലീസിൽ അറിയിക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം കിച്ചു ബൈക്ക് ഉപേക്ഷിച്ച് ഓടി പോവുകയായിരുന്നു. ബൈക്കിന്റെ നമ്പർ ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നു. ഐപിസി 307 പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയ്ക്ക് ലഹരി സംഘവുമായും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കായിരുന്നില്ലെന്നും ആരുടേയോ സഹായം കൊണ്ടാണ് പാമ്പിനെ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചതെന്നും ഗൃഹനാഥൻ ആരോപിച്ചു. കഞ്ചാവ് വിൽക്കുന്ന ഒരു സംഘമാണ് മകളെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post