പാനൂർ : പാനൂരിൽ സി പി എം പ്രവർത്തകർക്കിടയിൽ വിഭാഗീയത. പ്രാദേശികമായി ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിൽ രാഷ്ട്രീയേതരകാരണങ്ങളിൽ ഉണ്ടായ കലഹമാണ് പ്രശനങ്ങൾക്കു തുടക്കം. കഴിഞ്ഞ വിഷുദിനത്തില്‍ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടു ചമ്പാട് സിപിഎം പ്രവര്‍ത്തകര്‍ രണ്ടു ചേരിതിരിഞ്ഞു സംഘർഷം നടന്നിരുന്നു. ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ സ്ഥലത്തു എത്തിയ പോലീസ് കർശന നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ഇരു വിഭാഗവും തെരുവ് പോരാട്ടത്തിൽ നിന്നും പിൻതിരിഞ്ഞത്. എന്നാൽ ഇരു വിഭാഗങ്ങളും തമ്മിലുള്ള പോര് തുടരുകയാണ്.
പോലീസിന് രഹസ്യ വിവരങ്ങൾ നൽകിയെന്ന ആരോപണത്തിൽ സി പി എം പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമണം നടത്തിയിരുന്നു . വീടിനു നേരെ സ്‌ഫോടക വസ്തുക്കൾ എറിയുകയും ചെടിച്ചട്ടികളും മറ്റു ഉപകരണങ്ങളും തകർക്കുകയും ചെയ്തിരുന്നു. പ്രവർത്തകന്റെ വീട് അക്രമിച്ചതുമായി ബന്ധപെട്ടു പാനൂര്‍ പോലീസ് കേസെടുത്തിരുന്നു. പാര്‍ട്ടി ഏരിയാ നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടു ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും ഫലമുണ്ടായില്ല . ഈ സംഭവത്തിലാണ് സിപിഎം കെ.സി.കെ ബ്രാഞ്ച് കമ്മിറ്റിയംഗവും ലോക്കല്‍ വളണ്ടിയര്‍ ക്യാപ്റ്റനുമായ ചമ്പാട് കണിയാന്‍ കണ്ടിയില്‍ രാഗേഷിനെതിരെ കാപ്പ ഉൾപ്പെടെയുള്ള ഒന്നിലേറെ കേസുകൾ ചുമത്തപ്പെടുന്നത്.
പാർട്ടിയുടെ സജീവ പ്രവർത്തകനായ രാഗേഷിനെതിരെ കാപ്പ ചുമത്തി നാടുകടത്തിയതിനെതിരെ ചമ്പാട് ടൗണില്‍ സ്ത്രീകളടക്കമുളള നൂറോളം പാർട്ടി പ്രവര്‍ത്തകര്‍ പോലീസിനെതിരെ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് പ്രാദേശിക നേതൃത്വത്തിന്റെ പിന്‍തുണയുണ്ടായിരുന്നുവെന്നാണ് സൂചന. രാഗേഷിനെതിരെ കാപ്പ ചുമത്തിയതില്‍ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി കെ ജയരാജന്‍ അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ അപ്പീല്‍ നല്‍കാനാണ് പാർട്ടി തീരുമാനം. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസിനെതിരെ നടന്ന പ്രതിഷേധ പ്രകടനം പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ സിപിഎം പ്രവര്‍ത്തകനെതിരെ കാപ്പ ചുമത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ടു നടത്തിയ പ്രകടനത്തിനെതിരെ കേസെടുത്തിട്ടില്ലെന്ന് പാനൂര്‍ പോലീസ് അറിയിച്ചു. പാർട്ടിയിൽ തുടരുന്ന തമ്മിൽ തല്ലിൽ ജില്ലാ നേതൃത്വങ്ങള്‍ പെട്ടെന്ന് ഇടപെടണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഇപ്പോൾ ശക്തമായിട്ടുണ്ട്.
Discussion about this post