ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയ നോട്ടീസിൽ ചർച്ച ആരംഭിച്ചു. വയനാട് എം പി രാഹുൽ ഗാന്ധി ചർച്ചക്ക് നേതൃത്വം നൽകും എന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും അതുണ്ടായില്ല. അവസാന നിമിഷം മലക്കം മറിഞ്ഞ പ്രതിപക്ഷം, കോൺഗ്രസ് എം പി ഗൗരവ് ഗൊഗോയിയെയാണ് ചർച്ച തുടങ്ങി വെക്കാൻ ക്ഷണിച്ചത്.
മണിപ്പൂർ വിഷയത്തിൽ ഭരണപക്ഷത്തോട് മൂന്ന് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ് കോൺഗ്രസ് എം പി ഗൗരവ് ഗൊഗോയ് ചർച്ച ആരംഭിച്ചത്. പ്രധാനമന്ത്രി എന്തുകൊണ്ട് ഇതുവരെ മണിപ്പൂർ സന്ദർശിച്ചില്ല എന്ന് ഗൊഗോയ് ചോദിച്ചു. മണിപ്പൂരിനെ കുറിച്ച് പ്രധാനമന്ത്രി ആകെ സംസാരിച്ചത് 30 സെക്കൻഡ് മാത്രമാണ്. വിഷയത്തിൽ സംസാരിക്കാൻ പ്രധാനമന്ത്രി എന്തേ 80 ദിവസം എടുത്തു? പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റാൻ നിർദേശം നൽകിയില്ല എന്നും ഗൊഗോയ് ചോദിച്ചു.
അതേസമയം, ചർച്ച തുടങ്ങാൻ എന്തുകൊണ്ട് രാഹുൽ ഗാന്ധി തയ്യാറായില്ല എന്ന ചോദ്യം ഉയരുകയാണ്. ഒന്നര മണിക്കൂറാണ് കോൺഗ്രസിന് അനുവദിക്കപ്പെട്ടിരിക്കുന്നത്. ബിജെപിക്ക് മറുപടി പറയാൻ ആറേ മുക്കാൽ മണിക്കൂർ സമയമുണ്ട്. നിലവിൽ ലോക്സഭയിൽ ഭരണ പക്ഷവും പ്രതിപക്ഷവും തമ്മിൽ രാഹുൽ ഗാന്ധിയെ ചൊല്ലി തർക്കം നടക്കുകയാണ്. രാഹുൽ ഗാന്ധി എവിടെ എന്ന ബിജെപിയുടെ ചോദ്യമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
Discussion about this post