കൊച്ചി: പതിമൂന്നു വയസുമാത്രം പ്രായമുള്ള പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പെൺകുട്ടിയെ ആത്മഹത്യയിലേക്കു നയിച്ച കളമശേരിക്കാരനായ യുവാവ് അറസ്റ്റിൽ. കളമശേരി രാജഗിരി ചുള്ളിക്കാവ് അമ്പലത്തിനു സമീപം പള്ളിപ്പറമ്പിൽ വീട്ടിൽ ഫെബിൻ എന്ന നിരഞ്ചൻ (20) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 12 നായിരുന്നു കേസ്സിനാസ്പദമായ സംഭവം. പെൺകുട്ടിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കളമശേരി പോലീസ് ഈ സംഭവത്തിന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു.
അന്വേഷണത്തിനിടെ ഒരു യുവാവ് പെൺകുട്ടിയെ നിരന്തരം പ്രേമാഭ്യർത്ഥന നടത്തി ശല്യപ്പെടുത്തിയിരുന്നതായും, പ്രേമിച്ചില്ലെങ്കിൽ സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടിയുടെ സഹപാഠികളിൽ നിന്നും അറിയുവാൻ സാധിച്ചു.
പെൺകുട്ടി ഇയാളുടെ പ്രേമാഭ്യർത്ഥന നിരസിച്ചതിനാൽ ഇയാൾ പെൺകുട്ടിയെപ്പറ്റി പലരോടും പലവിധ അപവാദം പറഞ്ഞു പരത്തുന്നത് പതിവാക്കിയിരുന്നു. യുവാവിൻറെ ശല്യത്തെപ്പറ്റി പെൺകുട്ടി വീട്ടുകോരോട് പറഞ്ഞിരുന്നു. വീട്ടുകാർ യുവാവിൻറെ വീട്ടുകാരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. കുറച്ച് ദിവസത്തേക്ക് പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും വീണ്ടും ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് തുടർന്നു. പെൺകുട്ടി മരണപ്പെടുന്നതിൻറെ അന്ന് വൈകീട്ട് സ്‌കൂൾ വിട്ടു വരുന്ന വഴിക്ക് യുവാവ് പെൺകുട്ടിയെ തടഞ്ഞു നിർത്തി സകൂളിലെ മറ്റു കുട്ടികളുടെ മുന്നിൽ വച്ച് അസഭ്യം പറയുകയും മുടിക്കു കുത്തിപ്പിടിച്ച് പെൺകുട്ടിയെ മാന്യമായി ജീവിക്കാൻ അനുവദിക്കില്ല എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതിനെ തുടർന്ന് മാനസിക സംഘർഷത്തിലായ പെൺകുട്ടി അന്നു രാത്രി ജീവനൊടുക്കുകയായിരുന്നു.
Discussion about this post