തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സുരക്ഷയില്ലാത്ത സംസ്ഥാനമായി കേരളം. സംസ്ഥാനത്ത് കുട്ടികൾക്ക് നേരായ അതിക്രമങ്ങൾ വർദ്ധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ ഉൾപ്പെടെ ഒന്നാം സ്ഥാനത്താണെന്ന് പിണറായി സർക്കാർ അഹങ്കരിക്കുന്നതിനിടെയാണ് കുട്ടികൾക്ക് നേരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവരുന്നത്.
ഈ വർഷം ആറ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. അതായത് ഒരു ദിവസം ശരാശരി 10 ലധികം കേസുകൾ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്നു. പരാതി നൽകാത്ത സംഭവങ്ങളും സംസ്ഥാനത്തുണ്ട്. ഇവ കൂടി പരിഗണിച്ചാൽ അതിക്രമങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 16,944 പോക്‌സോ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 6, 583 കേസുകളിൽ അതിക്രമത്തിന് ഇരയായത് ചെറിയ കുട്ടികൾ ആണ്. അതിക്രമത്തെ തുടർന്ന് അഞ്ച് വർഷത്തിനിടെ 126 കുട്ടികൾക്ക് ജീവൻ നഷ്ടമായി.
ഈ വർഷം ഇതുവരെ 2234 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഇതിൽ 833 പേർ ചെറിയ കുട്ടികളാണ്. അതിക്രമത്തെ തുടർന്ന് ഏഴ് മാസത്തിനിടെ എട്ട് കുരുന്നുകൾക്കാണ് ജീവൻ നഷ്ടമായത്.
അടുത്തിടെ ബിഹാർ സ്വദേശിനിയായ അഞ്ച് വയസ്സുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ നടുക്കം വിട്ട് മാറും മുൻപാണ് സംസ്ഥാനത്ത് കുട്ടികൾക്ക് നേരെ അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിക്കുന്നുവെന്ന കണക്കുകൾ പുറത്തുവരുന്നത്.
Discussion about this post