ന്യൂഡൽഹി : അഹങ്കാരമാണ് നാനൂറ് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് നാല്‍പ്പതിലേക്ക് എത്താൻ കാരണമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചർച്ചയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. കോൺഗ്രസ്-സിപിഎം സഖ്യത്തിനെക്കുറിച്ചും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിനിടയിൽ പരാമർശിച്ചു . വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തവരുമായിട്ടാണ് ഇപ്പോൾ കോൺഗ്രസിന്റെ കൂട്ടെന്നാണ് പ്രധാനമന്ത്രി വിമർശിച്ചത്.
കോൺഗ്രസിന് രാജ്യത്തെ പാവപ്പെട്ടവരെ കുറിച്ച് ചിന്തയില്ല.അവർക്ക് അധികാരത്തിനോടുള്ള ആർത്തി മാത്രമാണ് ഉള്ളത്. കോൺഗ്രസിന്റെ ചിഹ്നം തന്നെ എല്ലാ അധികാരവും ഒരു കുടുംബത്തിന്റെ കൈയിലാണ് എന്ന് വ്യക്തമാക്കുന്നതാണ്. അധികാരത്തിനായി ഇപ്പോൾ രാജ്യത്തെ അഴിമതി പാർട്ടികൾ എല്ലാവരും ഒന്നായിരിക്കുകയാണ് എന്നും മോദി വ്യക്തമാക്കി.
അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് റെക്കോർഡ് വിജയം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. അവിശ്വാസപ്രമേയം സത്യത്തിൽ കോൺഗ്രസിനുള്ള പരീക്ഷണമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ പ്രതിപക്ഷ പാർട്ടികളോട് ‘അവിശ്വാസം’ കാണിച്ചതാണ്. അതുകൊണ്ട് രാജ്യത്തെ യുവാക്കൾക്കായി അഴിമതി രഹിത ഇന്ത്യ ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞു എന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.








