ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവച്ചുകൊന്നു. മൊറാദാബാദ് സ്വദേശിയും പ്രാദേശിക നേതാവുമായ അനൂജ് ചൗധരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച വൈകീട്ട് വസതിക്ക് മുൻപിലായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. അപ്പാർട്ട്‌മെന്റിന് പുറത്ത് നടക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ ബൈക്കിലെത്തിയ അജ്ഞാത സംഘം അദ്ദേഹത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ സംഘം സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
ശബ്ദം കേട്ട് എത്തിയ പ്രദേശവാസികളും കുടുംബാംഗങ്ങും അനൂജിനെ ഉടനെ മൊറാദാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തലയിലും തോളിലും പുറകിലുമായി നാല് വെടിയുണ്ടകൾ തുളച്ചു കയറി. സംഭവ സമയം സുഹൃത്തും അനൂജിനൊപ്പമുണ്ടായിരുന്നു. അദ്ദേഹത്തിനും പരിക്കേറ്റിട്ടുണ്ട്.
രാഷ്ട്രീയ കൊലയാണെന്നാണ് പോലീസ് സംശയിക്കുന്നത്. വരാനിരിക്കുന്ന ബ്ലോക്ക് തല തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാണ് അനൂജ് ചൗധരി. ബ്ലോക്ക് പ്രസിഡന്റിന്റെ ഭർത്താവ് അനികേതിനും മകനും സംഭവത്തിൽ പങ്കുണ്ടെന്നാണ് അനൂജിന്റെ കുടുംബത്തിന്റെ പരാതി. ഇതിൽ ഇരുവർക്കും ഇവരുടെ കൂട്ടാളികളായ രണ്ട് പേർക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. അനൂജിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post