ന്യൂഡൽഹി: ആംആദ്മി എംപി രാഗവ് ഛദ്ദയെ രാജ്യസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ബില്ലിൽ എംപിമാരുടെ ഒപ്പ് വ്യാജമായി ഇട്ടെന്ന് തെളിഞ്ഞതിന് പിന്നാലെയായിരുന്നു നടപടി. രാജ്യസഭാ ചെയർമാൻ ജഗദീപ് ധൻകറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
ഡൽഹി സർവ്വീസസ് ബില്ലിലായിരുന്നു രാഗവ് ഛദ്ദ വ്യാജ ഒപ്പുകൾ ചേർത്തത്. ഈ മാസം ഏഴിനായിരുന്നു ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്. ബില്ല് സൂക്ഷ്മമായി പരിശോധിച്ച പ്രിവിലേജ് കമ്മിറ്റി ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. അഞ്ച് എംപിമാരുടെ ഒപ്പുകളാണ് ഛദ്ദ വ്യാജമായി ചമച്ചത്.
ബില്ല് അവതരിപ്പിച്ചതിന് പിന്നാലെ ഒപ്പിൽ സംശയം പ്രകടിപ്പിച്ച് പ്രിവിലേജ് കമ്മിറ്റിയ്ക്ക് മറ്റ് എംപിമാർ പരാതി നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു കമ്മിറ്റി പരിശോധിച്ചത്. സസ്മിത് പത്ര, പി. ഫാംഗോംഗ് കോണ്യാക്, എം. തമ്പിദുരൈ, നഹാരി അമിൻ എന്നിവരാണ് പരാതിയുമായി രംഗത്ത് വന്നത്. ഇവരുടെ വ്യാജ ഒപ്പുകൾ ആയിരുന്നു ബില്ലിൽ ഛദ്ദ രഹസ്യമായി ചേർത്തത്. അതേസമയം ഒപ്പിൽ കൃത്രിമത്വം കാട്ടിയ സംഭവത്തിൽ ഛദ്ദയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് എത്തി.









