തിരുവനന്തപുരം: ശക്തമായ രാഷ്ട്രീയ മത്സരം പുതുപ്പള്ളിയിൽ ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മരണം സ്വാഭാവികമെന്നും പുതുപ്പള്ളിയിൽ സഹതാപതരംഗം ഉണ്ടാവില്ലെന്നും ജയരാജൻ വിശദീകരിച്ചു. ജെയ്ക്ക് സി തോമസ് മികച്ച സ്ഥാനാർത്ഥിയാണ്. കേരളത്തിന് സുപരിചിതനായ യുവജന നേതാവ്. ഉയർന്ന രാഷ്ട്രീയ നിലവാരവും രാഷ്ട്രീയ പക്വതയുമുള്ള നേതാവ്, കേരളത്തിന്റെ പ്രതീക്ഷയാണ് ജയ്ക്ക് സി തോമസ്. പുതുപ്പള്ളി രണ്ടും കയ്യും നീട്ടി ഇടതു സ്ഥാനാർത്ഥിയെ സ്വീകരിക്കും. അതിനുള്ള എല്ലാ സാഹചര്യവും കേരളത്തിലുണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്നു തന്നെയായിരിക്കും തങ്ങളുടെ സ്ഥാനാർത്ഥി എന്നുപറഞ്ഞതു കെപിസിസി പ്രസിഡന്റാണ്. രാഷ്ട്രീയമത്സരമല്ല, സഹതാപമത്സരമായിരിക്കും നടക്കുമെന്നു പ്രഖ്യാപിച്ചത് ഞങ്ങളല്ല. തിരഞ്ഞെടുപ്പ്, രാഷ്ട്രീയമത്സരമാണെന്ന് അന്നും ഞാൻ പറഞ്ഞു. ആ മത്സരം തന്നെയാണു പുതുപ്പള്ളിയിൽ ഉണ്ടാവുക. കോൺഗ്രസാണു സഹതാപതരംഗത്തിന്റെ വഴി സ്വീകരിച്ചത്. മറ്റു പാർട്ടികൾ മത്സരിക്കാനേ പാടില്ലെന്നു പോലും പറഞ്ഞ പാർട്ടിയാണ് കോൺഗ്രസ്. അത് അവരുടെ ദുർബലതയാണെന്ന് ഇ.പി.ജയരാജൻ വിശദീകരിച്ചു.













Discussion about this post