ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി 2023 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 വരെ രാജ്യം ‘ഹർ ഘർ തിരംഗ‘ ആഘോഷിക്കുകയാണ്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഈ ദിവസങ്ങളിൽ ദേശീയ പതാക ഉയർത്താൻ കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്തിരിക്കുകയാണ്. പൗരന്മാർക്കിടയിൽ ദേശീയ ബോധം വളർത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ.
വലിയ ജനപങ്കാളിത്തത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ദിവസങ്ങളിൽ തിരംഗ റാലികൾ സംഘടിപ്പിക്കുന്നു. എന്നാൽ, ത്രിവർണ പതാക നമ്മുടെ ഔദ്യോഗിക പതാകയായി അംഗീകരിക്കുന്നതിന് മുൻപ്, സ്വാതന്ത്ര്യപൂർവ ഭാരതത്തിൽ അഞ്ച് പതാകകൾ കൂടി നമുക്ക് ഉണ്ടായിരുന്നു. അവയിൽ നിന്നുമാണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ത്രിവർണ പതാകയുടെ പരിണാമം.
1906ൽ സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ പാഴ്സി ബാഗൻ ചത്വരത്തിൽ ഒരു പതാക ഉയർത്തപ്പെട്ടു. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന സിസ്റ്റർ നിവേദിതയായിരുന്നു ഈ പതാക രൂപകൽപ്പന ചെയ്തത്. മുകളിൽ പച്ച നിറവും നടുവിൽ മഞ്ഞയും അടിയിൽ ചുവപ്പ് നിറവുമായിരുന്നു ആ പതാകയ്ക്ക്. പച്ച നിറത്തിൽ പകുതി വിടർന്ന എട്ട് താമര മുകുളങ്ങളും മഞ്ഞയിൽ ദേവനാഗരിയിൽ വന്ദേ മാതരം എന്ന ആലേഖനവും ചുവപ്പിൽ സൂര്യചന്ദ്രന്മാരുമായിരുന്നു ഈ പതാകയിൽ ഉണ്ടായിരുന്നത്.
പിന്നീട് 1907ൽ ചെറിയ ഭേദഗതികളോടെ മാഡം ഭിക്കാജി കാമ ഈ പതാക പാരീസിൽ ഉയർത്തി. ബെർലിനിലെ ഒരു സാമൂഹിക ഉച്ചകോടിയിലും ഈ പതാക പ്രദർശിപ്പിക്കപ്പെട്ടു. ബെർലിൻ കമ്മിറ്റി ഫ്ലാഗ് എന്ന് അറിയപ്പെട്ട ഈ പതാകയുടെ മുകളിൽ കുങ്കുമ വർണവും നടുവിൽ മഞ്ഞയും അടിയിൽ പച്ച നിറവുമായിരുന്നു. മഞ്ഞയിൽ ദേവനാഗരിയിൽ വന്ദേ മാതരം എന്ന ആലേഖനവും പച്ചയിൽ സൂര്യനും അർദ്ധ ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവുമാണ് ഇതിൽ ഉണ്ടായിരുന്നത്.
പിന്നീട് 10 വർഷങ്ങൾക്ക് ശേഷം, 1917ലായിരുന്നു മൂന്നാമത്തെ പതാക അവതരിപ്പിക്കപ്പെട്ടത്. ഹോം റൂൾ പ്രസ്ഥാനത്തിന്റെ ഭാഗമായി ആനി ബസന്റും ബാലഗംഗാധര തിലകനും ചേർന്ന് ഉയർത്തിയ ഈ പതാക, കൊളോണിയൽ ഭരണത്തിൽ നിന്നുമുള്ള ഇന്ത്യയുടെ സ്വയംഭരണാവകാശത്തെ പ്രതിനിധീകരിച്ചു. ചുവപ്പും പച്ചയും നിറങ്ങളിൽ യൂണിയൻ ജാക്കും സപ്തർഷികളും അർദ്ധ ചന്ദ്രക്കലയും നക്ഷത്രവും ആലേഖനം ചെയ്തതായിരുന്നു ഈ പതാക.
അതിന് ശേഷം 1921ലെ കോൺഗ്രസിന്റെ വിജയവാഡ സമ്മേളനത്തിൽ വെച്ച്, പിംഗലി വെങ്കൈയ്യ എന്ന യുവ സ്വാതന്ത്ര്യസമര സേനാനി മഹാത്മാ ഗാന്ധിയുടെ ഒരു പതാക അവതരിപ്പിച്ചു. രാജ്യത്തെ സാമുദായിക സൗഹാർദ്ദത്തിന്റെ പ്രതീകമായി ചുവപ്പും പച്ചയും വെള്ളയും നിറങ്ങൾ പതാകയിൽ ഉൾപ്പെടുത്തിയിരുന്നു. രാജ്യ പുരോഗതിയുടെ പ്രതീകമായി മദ്ധ്യത്തിൽ ചർക്കയും പതാകയിൽ ഉണ്ടായിരുന്നു.
പത്ത് വർഷങ്ങൾക്ക് ശേഷം 1931ൽ, ചെറിയ ഭേദഗതികളോടെ പിംഗലി വെങ്കൈയ്യയുടെ പതാക അംഗീകരിക്കപ്പെട്ടു. വെളുപ്പും പച്ചയും ചർക്കയും അതേപടി നിലനിർത്തിയപ്പോൾ ചുവപ്പിന് പകരം കുങ്കുമ വർണം കടന്നുവന്നു. കുങ്കുമ വർണം ശൗര്യത്തിന്റെയും വെള്ള സമാധാനത്തിന്റെയും പച്ച സമൃദ്ധിയുടെയും പ്രതീകമായി വിവരിക്കപ്പെട്ടു.
ഏറ്റവുമൊടുവിൽ 1947 ജൂലൈ മാസത്തിലായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ദേശീയ പതാകയായി ത്രിവർണ പതാക ഭരണഘടനാ അസംബ്ലി സ്വീകരിക്കുന്നത്. ചർക്കയ്ക്ക് പകരം സത്യത്തിന്റെയും ജീവന്റെയും പ്രതീകമായി അശോക ചക്രവർത്തിയുടെ ധർമ്മചക്രം സ്വീകരിക്കപ്പെട്ടു. ഇതാണ് ഇന്ന് നമ്മൾ അഭിമാനത്തോടെ നെഞ്ചോട് ചേർത്തു പിടിക്കുന്ന നമ്മുടെ സ്വന്തം ത്രിവർണ പതാക.
1876 ഓഗസ്റ്റിൽ ഇന്നത്തെ ആന്ധ്രാ പ്രദേശിലെ മച്ചിലപട്ടണത്ത് ജനിച്ച പിംഗലി വെങ്കൈയ്യ എന്ന സ്വാതന്ത്ര്യസമര സേനാനിയുടെ നാമം ഇന്ത്യൻ ദേശീയ പതാകയുടെ സൃഷ്ടാവ് എന്ന പേരിൽ ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. തികഞ്ഞ സമാധാനവാദിയും ഭാഷാസ്നേഹിയും എഴുത്തുകാരനും ഭൗമശാസ്ത്രജ്ഞനുമായിരുന്നു അദ്ദേഹം. കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നുമാണ് അദ്ദേഹം ഉന്നത പഠനം പൂർത്തിയാക്കിയത്.
1899-1902 കാലഘട്ടത്തിലെ രണ്ടാം ബൊവർ യുദ്ധകാലത്ത് ദക്ഷിണാഫ്രിക്കയിൽ വെച്ചായിരുന്നു വെങ്കൈയ്യ മഹാത്മാ ഗാന്ധിയെ ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ബ്രിട്ടീഷ് സൈന്യത്തിലെ ഉദ്യോഗസ്ഥനായിട്ടായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് ബ്രിട്ടീഷ് സേനയിലെ ഇന്ത്യൻ സൈനികർ കൊളോണിയൽ പതാകയായിരുന്ന യൂണിയൻ ജാക്കിനെ സല്യൂട്ട് ചെയ്യേണ്ടിയിരുന്നു. പിന്നീട് ദേശീയ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായ പിംഗലി വെങ്കൈയ്യയുടെ സ്വപ്നമായിരുന്നു, ഒരു നാളിൽ ഇന്ത്യൻ പതാകയെ സല്യൂട്ട് ചെയ്യുക എന്നത്. പിൽക്കാലത്ത്, ലോകനേതാക്കൾ വരെ അഭിവാദ്യം ചെയ്യുന്ന പതാകയായി മാറിയ ത്രിവർണ പതാകയ്ക്ക് രൂപം കൊടുക്കാൻ കാലം കാത്ത് വെച്ച നിയോഗമായി അദ്ദേഹം മാറുകയായിരുന്നു.
Discussion about this post