ന്യൂഡൽഹി: 1800 വിശിഷ്ടാതിഥികൾ, സെൽഫി പോയിന്റുകൾ, 1100 എൻസിസി കേഡറ്റുകൾ.. ജനകീയ പങ്കാളിത്തത്തോടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകി രാജ്യം. ചൊവ്വാഴ് രാവിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തുന്നതോടെയാണ് ആഘോഷ ചടങ്ങുകൾ ആരംഭിക്കുക.
ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുമുള്ള 1800 പേരാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന്റെ വിശിഷ്ടാതിഥികൾ. ഇതുവരെ 17000 ഇ- ക്ഷണപത്രികകളാണ് ക്ഷണിതാക്കൾക്കായി അയച്ചിരിക്കുന്നത്.
രാജ്യം ജി20 അദ്ധ്യക്ഷ പദവി വഹിക്കുന്നതിന്റെ പ്രതീകമായി പുഷ്പാലങ്കൃതമായ ജി20 ലോഗോ ഈ തവണത്തെ പ്രത്യേക ആകർഷണമായിരിക്കും. പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയ ശേഷം 21 ആചാര വെടികൾ മുഴക്കും. തുടർന്ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള എൻസിസി കേഡറ്റുകൾ ദേശീയ ഗാനം ആലപിക്കും.
ഭരണനിർവഹണത്തിൽ പൊതുപങ്കാളിത്തം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് 1800 വിശിഷ്ടാതിഥികളെ ക്ഷണിച്ചിരിക്കുന്നത്. 660 ഗ്രാമങ്ങളെ പ്രതിനിധീകരിച്ച് 400 സാർപഞ്ചുമാർ, 250 കർഷകർ, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെയും പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെയും ഗുണഭോക്താക്കളായ അൻപത് പേർ വീതം, സെൻട്രൽ വിസ്ത പദ്ധതിക്ക് വേണ്ടി പണിയെടുക്കുന്ന 50 നിർമാണ തൊഴിലാളികൾ, അൻപത് ഖാദി തൊഴിലാളികൾ, അതിർത്തിയിലെ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന അൻപത് തൊഴിലാളികൾ, അമൃത സരോവർ പദ്ധതിയുടെയും ഹർ ഘർ ജൽ യോജനയുടെയും പ്രതിനിധികൾ, അൻപത് പ്രാഥമിക വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, കൊവിഡ് പോരാളികളായ നേഴ്സുമാർ, മത്സ്യബന്ധന തൊഴിലാളികൾ എന്നിവരായിരിക്കും വിശിഷ്ടാതിഥികൾ. ഇവർക്ക് പുറമേ ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട 75 ദമ്പതികളും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സെൽഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 15 മുതൽ 20 വരെ നടക്കുന്ന മത്സരം സംഘടിപ്പിക്കുന്നത് പ്രതിരോധ മന്ത്രാലയമാണ്. സർക്കാരിന്റെ വിവിധ പദ്ധതികളും നയങ്ങളുമായി ബന്ധപ്പെട്ട സെൽഫി പോയിന്റുകൾ 12 ഇടങ്ങളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. ദേശീയ യുദ്ധ സ്മാരകം, ഇന്ത്യാ ഗേറ്റ്, വിജയ് ചൗക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ, പ്രഗതി മൈതാൻ, രാജ്ഘട്ട്, ജമാ മസ്ജിദ് മെട്രോ സ്റ്റേഷൻ, രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ, ഡൽഹി ഗേറ്റ് മെട്രോ സ്റ്റേഷൻ, ഐടിഒ മെട്രോ ഗേറ്റ്, നൗബത് ഘാന, ശീഷ് ഗഞ്ച് ഗുരുദ്വാര എന്നിവിടങ്ങളിലായിരിക്കും സെൽഫി പോയിന്റുകൾ.
നിർദ്ദിഷ്ട ഇടങ്ങളിൽ നിന്നും എടുക്കുന്ന സെൽഫികൾ ജനങ്ങൾക്ക് MyGov പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന 12 വിജയികൾക്ക് പതിനായിരം രൂപ വീതം സമ്മാനം നൽകും.
Discussion about this post