ന്യൂഡൽഹി: ഒരു നാടിനെയാകെ സ്വജീവൻ നൽകി വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ച ധീരജവാന്മാർക്ക് രാജ്യത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി ശൗര്യചക്രപുരസ്‌കാരം നൽകും. മേജർ മുസ്തഫ ബോഹ്‌റയെയും, മേജർ വികാസ് ഭാംഭുവിനെയുമാണ് ശൗര്യചക്ര നൽകുന്നത്.
2020ലായിരുന്നു കരസേന പൈലറ്റുമാരായ ഇരുവർക്കും ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടമാകുന്നത്. അരുണാചലിൽ വച്ചായിരുന്നു ഹെലികോപ്റ്റർ അപകടം. ഇരുവരും ഹെലികോപ്റ്ററിൽ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെ ഹെലികോപ്റ്ററിന് തീപിടിച്ചു. ജനവാസ മേഖലയിൽവച്ചായിരുന്നു അപകടം. ഹെലികോപ്റ്റർ തകർന്ന് വീഴുമെന്ന് ഉറപ്പായതോടെ ഇവർ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഇടിച്ച് ഇറക്കുകയായിരുന്നു. ഇതേ തുടർന്ന് ഒരു ഗ്രാമമാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകടത്തിൽ ഇരുവർക്കും സ്വജീവൻ നഷ്ടമായി.
ധൈര്യവും അർപ്പണ ബോധവും കണക്കിലെടുത്താണ് മുസ്തഫ ബോഹ്‌റയെയും, വികാസ് ഭാംഭുവിനെയും ബഹുമതിയ്ക്കായി തിരഞ്ഞെടുത്തത്. ഇരുവരും രാജസ്ഥാൻ സ്വദേശികളാണ്.
Discussion about this post