ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിലേക്ക് വൈവിധ്യമാർന്ന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും സംഭരിക്കാനും ഉൾപ്പെടുത്താനുമുള്ള പ്രക്രിയ ആരംഭിച്ചതായി ഉന്നതതല ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രോണുകളും ജെറ്റ്‌പാക്ക് സ്യൂട്ടുകളും മുതൽ പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണങ്ങൾ, റോബോട്ടിക് ചുമട്ടുകഴുതകൾ, പോർട്ടബിൾ ഹെലിപാഡുകൾ തുടങ്ങിയവ വരെ ഉൾപ്പെടുന്നവയാണ് അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യൻ സൈന്യത്തിലേക്ക് പുതുതായി ചേർക്കപ്പെടുക.
ഓഗ്മെന്റഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള പരിശീലന സൗകര്യങ്ങളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ സൈന്യത്തിൽ അവതരിപ്പിക്കും. 2016-ൽ സ്ഥാപിതമായ ആർമി ഡിസൈൻ ബ്യൂറോ ആണ് സാങ്കേതിക വിദ്യകൾ സംഭരിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. അക്കാദമിക്, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ചാണ് സൈന്യത്തിന് ആവശ്യമായ പുതിയ സാങ്കേതിക വിദ്യകൾ ലഭ്യമാക്കുക.
മൾട്ടി പർപ്പസ് ഡ്രോണുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ് സംവിധാനങ്ങൾ, ജെറ്റ്‌പാക്ക് സ്യൂട്ടുകൾ, ക്വാണ്ടം കമ്മ്യൂണിക്കേഷൻസ്, ഫാസ്റ്റ് പട്രോളിംഗ് ബോട്ടുകൾ, പോർട്ടബിൾ ഹെലിപാഡുകൾ, റോബോട്ടിക് സംവിധാനങ്ങൾ തുടങ്ങി ആധുനികകാലത്തെ ആഗോള സാഹചര്യങ്ങൾക്ക് അനുസൃതമായി വേണ്ട സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരാനാണ് സൈന്യം ശ്രമിക്കുന്നത്.
പർവതാരോഹണ ലക്ഷ്യങ്ങൾ സുഗമമാക്കുന്നതിനായി ലൈറ്റ് ടാങ്കുകൾ, ടെർമിനൽ ഗൈഡഡ് യുദ്ധോപകരണങ്ങൾ, ഡയറക്‌ട് എനർജി വെയ്ൻ സിസ്റ്റം (DEWS), കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ എന്നിവയും സൈന്യത്തിലേക്ക് പുതുതായി ചേർക്കപ്പെടുന്ന സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു. പുതിയ സാങ്കേതിക വിദ്യകളുടെ സംഭരണത്തിനായി ആദ്യ മൂന്ന് ഘട്ടങ്ങളിലായി 6,600 കോടി രൂപയുടെ 68 പദ്ധതികളുടെയും നാലാം ഘട്ടത്തിന്റെ ഭാഗമായി 7,600 കോടി രൂപയുടെ 49 പദ്ധതികളുടെയും കരാറിലേർപ്പെട്ടിട്ടുള്ളതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
Discussion about this post