തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശ്രീപത്മനാഭന്റെ ചിത്രം ആലേഖനം ചെയ്ത പൂജിച്ച നാണയങ്ങൾ പുറത്തിറക്കുന്നു. ഒരു ഗ്രാം,രണ്ട് ഗ്രാം,നാല് ഗ്രാം,എട്ടുഗ്രാം, വരുന്ന നാണയങ്ങളാണ് ഭക്തർക്ക് വരുന്നത്. പരിമിതമായ നാണയങ്ങളാണ് വിൽപ്പനയ്ക്കുണ്ടാകുക.
ക്ഷേത്രത്തിൽ നടവരവായി ലഭിച്ച സ്വർണം ഉരുക്കിയാണ് നാണയങ്ങൾ നിർമ്മിച്ചത്. അവയുടെ വില സ്വർണത്തിന്റെ പ്രതിദിന വിപണിവിലയെ ആശ്രയിച്ചിരിക്കും. നാണയങ്ങൾ ലഭിക്കാൻ ക്ഷേത്രത്തിലെ കൗണ്ടറുകൾ വഴി പണമടയ്ക്കാം. ചിങ്ങം ഒന്നിന് രാവിലെ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്ര ഭരണസമിതി അംഗം ആദിത്യവർമ നാണയങ്ങൾ പുറത്തിറക്കും.
ദർശനരീതിയിൽ മാറ്റം
ചിങ്ങപ്പിറവിയായ വ്യാഴംമുതൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലെ ദർശനരീതിയിൽ മാറ്റം. കിഴക്കുഭാഗത്ത് നിന്നെത്തുന്നവർ ആലുവിളക്ക് ചുറ്റി വടക്കുഭാഗം വഴി ശ്രീകോവിലിൽ പ്രവേശിക്കണം. തുടർന്ന് ശ്രീപത്മനാഭന്റെ പാദഭാഗത്തുകൂടി ഒറ്റക്കൽ മണ്ഡപത്തിൽ കയറണം. തുടർന്ന് വടക്കേനട വഴി പുറത്തിറങ്ങുന്നതുമാണ് പുതിയ രീതി. അർച്ചന പ്രസാദം ക്ഷേത്രത്തിനുപുറകിലുള്ള മണ്ഡപത്തിൽവച്ച് വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
എല്ലാ നിലവറകളുമുള്ള അതിസുരക്ഷാ മേഖലയിലെ പ്രദക്ഷിണം ഒഴിവാക്കാനാണ് പുതിയ രീതി. തന്ത്രി തരണനല്ലൂർ എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാട്, തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് ഭരണസമിതി പുതിയ ദർശനരീതി നടപ്പാക്കുന്നത്.
Discussion about this post