ന്യൂഡൽഹി: പുതിയ കൈപ്പുസ്തകം പുറത്തിറക്കി സുപ്രീംകോടതി. ലംഗവിവേചനമുള്ള ഭാഷാ പ്രയോഗങ്ങൾ പരാമവധി കേടതികളിൽ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഭാഷാപ്രയോഗങ്ങൾ കോടതി പരിചയപ്പെടുത്തുന്നത്. വാക്കുകൾക്ക് പുറമെ 40 ഭാഷാപ്രയോഗങ്ങൾക്ക് പകരം കോടതികളിൽ ഉപയോഗിക്കാവുന്ന പുതിയ പ്രയോഗങ്ങൾ അടങ്ങുന്ന കൈപ്പുസ്തകമാണ് ഇറക്കിയിരിക്കുന്നത്. കോടതി ഉത്തരവുകളിലും കോടതിഭാഷയിലും ലിംഗ വിവേചനം ഉൾക്കൊള്ളുന്ന വാക്കുകളുടെയും വാക്യങ്ങളുടെയും ഉപയോഗം തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനുമാണ് കൈപുസ്തകം എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
കോടതി വ്യവഹാരങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകൾ തിരിച്ചറിയാനും മനസ്സിലാക്കാനും ചെറുക്കാനും ജഡ്ജിമാരെയും നിയമസമൂഹത്തെയും സഹായിക്കാനാണിത്. ഒഴിവാക്കേണ്ട പദങ്ങൾ-പ്രയോഗങ്ങൾ, പകരം ഉപയോഗിക്കേണ്ട പദങ്ങൾ- പ്രയോഗങ്ങൾ എന്നിവയാണ് സുപ്രീം കോടതി കൈപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഭാഷയെ ആദ്യം തിരിച്ചറിയുന്നതിലൂടെയും ബദൽ വാക്കുകൾ നൽകുന്നതിലൂടെയും അത്തരം വാർപ്പുമാതൃകകൾ തിരിച്ചറിയാനും ഒഴിവാക്കാനും ഇത് ജഡ്ജിമാരെ സഹായിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങൾ ഇനിമുതൽ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വേശ്യ എന്ന പദം ഉപയോഗിക്കരുതെന്നും പകരം ‘ലൈംഗിക തൊഴിലാളി’ എന്ന് ഉപയോഗിക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്. അവിവാഹിതയായ അമ്മയെന്ന് പറയുന്നതിന് പകരം ‘അമ്മ’ എന്ന് പറഞ്ഞാൽ മതി. ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം ‘വിവാഹിതരല്ലാത്ത മാതാപിതാക്കൾക്ക് ഉണ്ടായ കുട്ടി’ എന്നാണ് ഉപയോഗിക്കേണ്ടത്.അഭിസാരിക എന്നതിന് പകരം ‘വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട സ്ത്രീ’ എന്നാണ് ഉപയോഗിക്കേണ്ടത്. പ്രായപൂർത്തിയാകാത്ത ലൈംഗിക തൊഴിലാളി എന്നതിന് പകരം ‘മനുഷ്യക്കടത്തിന് ഇരയായ കുട്ടി’ എന്നാണ് ഇനി മുതൽ പറയേണ്ടത്. അവിഹിതത്തിന് പകരം വിവാഹത്തിന് പുറത്തുള്ള ബന്ധം എന്നാണ് ഉപയോഗിക്കേണ്ടത്. ബന്ധം എന്ന് പറയുന്നതിന് പകരം വിവാഹത്തിന് പുറത്തുള്ള ബന്ധം എന്ന് കൃത്യമായി പറഞ്ഞിരിക്കണം.
കർത്തവ്യബോധമുള്ള ഭാര്യ, വിശ്വസ്തയായ ഭാര്യ, നല്ല ഭാര്യ, അനുസരണയുള്ള ഭാര്യ എന്നിവയ്ക്ക് പകരം ഇനി മുതൽ ഭാര്യ’ എന്ന് ഉപയോഗിച്ചാൽ മതി. വീട്ടമ്മ എന്നതിന് പകരം ‘ഗാർഹിക പരിപാലനം നടത്തുന്നവർ’ എന്നാണ് ഉപയോഗിക്കേണ്ടത്. ബലപ്രയോഗത്തിലൂടെയുള്ള ബലാത്സംഗം എന്ന് പറയുന്നതിന് പകരം ബലാത്സംഗം’ എന്ന് പറഞ്ഞാൽ മതി. തെരുവിൽ നടക്കുന്ന ലൈംഗിക അതിക്രമം’ എന്നാണ് പൂവാലശല്യത്തെ ഇനി മുതൽ പറയേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ ഇരകൾ’ എന്നോ, അതിജീവിതകൾ’ എന്നോ വിശേഷിപ്പിക്കാം. പീഡനത്തിന് ഇരയായവരുടെ ആവശ്യപ്രകാരം ആയിരിക്കണം ഇതിൽ ഏത് പ്രയോഗം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Discussion about this post