കോട്ടയം; സ്വാതന്ത്ര്യസമരകാലത്ത് സവർക്കർ തീവ്ര ഇടതുപക്ഷ സാഹസീകനായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇന്നലെ നടത്തിയ ഒരു പ്രസംഗത്തിനിടെ ആയിരുന്നു ജയരാജന്റെ വാക്കുകൾ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഏതെങ്കിലും ബിജെപി നേതാക്കൾ ഉണ്ടോയെന്ന് ചോദിച്ച ജയരാജൻ ഇതിനുളള ഉത്തരമായിട്ടാണ് സവർക്കറുടെ കാര്യം പരാമർശിച്ചത്.
ഇപ്പോൾ ഒരുപക്ഷെ അവർ വിഡി സവർക്കറുടെ പേര് പറയുമായിരിക്കും. പക്ഷെ വിഡി സവർക്കർ ആ കാലഘട്ടത്തിൽ അവരോടൊപ്പം ആയിരുന്നില്ല. തീവ്ര ഇടതുപക്ഷ സാഹസീകനായിരുന്നു. അന്തമാൻ ജയിലിൽ അദ്ദേഹം കിടന്നത് ഇടത് സാഹസീക പ്രവൃത്തിയിൽ പങ്കാളിയായിട്ടാണെന്നും ജയരാജൻ പറഞ്ഞു. അന്തമാൻ ജയിലിൽ കിടന്നപ്പോൾ ബ്രട്ടീഷ് പട്ടാളത്തിന്റെ ഭരണത്തിൻ കീഴിൽ അദ്ദേഹത്തിന് പുറത്തുവരാൻ കഴിയില്ലെന്ന സ്ഥിതി വന്നപ്പോൾ ഹിന്ദുമഹാസഭക്കാർ സമീപിക്കുകയായിരുന്നു.
ഇനി എന്റെ കാലഘട്ടം മുഴുവൻ ബ്രിട്ടീഷ് സേവകനായി ഞാൻ പ്രവർത്തിച്ചുകൊളളാം അതുകൊണ്ട് എന്നെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്ന് ബ്രിട്ടീഷ് സായിപ്പിന് ദയാഹർജി കൊടുത്തു. ആ ദയാഹർജിയുടെ മേൽ ബ്രിട്ടീഷ് സർക്കാർ ജയിലിൽ നിന്നും മോചിപ്പിച്ച ആളാണ് സവർക്കർ. വർഗീയവാദിയായിട്ടാണ് സവർക്കർ പിൽക്കാല ജീവിതം നയിച്ചത്. ആ സവർക്കറുടെ ജൻമദിനത്തിലാണ് പുതിയ പാർലമെന്റ് മന്ദിരം ബിജെപി സർക്കാർ ഉദ്ഘാടനം ചെയ്തതെന്ന് ജയരാജൻ പറഞ്ഞു.
ആ ഉദ്ഘാടനവേളയും നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകും. പ്രത്യേക മതവിഭാഗത്തിന്റെ കുറെ പൂജാരിമാർ, അവരാണല്ലോ ഉദ്ഘാടന കർമ്മത്തിന്റെ പരികർമ്മികൾ. പാർലമെന്റിന്റെ ഇരുസഭകളുടെയും അധിപനായിരിക്കുന്ന രാഷ്ട്രപതിയെപ്പോലും ക്ഷണിച്ചില്ല. ഒരു സ്ത്രീയായിരുന്നതുകൊണ്ടാണ് അവരെ ക്ഷണിക്കാതിരുന്നത്. സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നവരാണ് ആർഎസ്എസുകാർ. ഒരു പട്ടികജാതിക്കാരിയായി പോയതിന്റെ അടിസ്ഥാനത്തിൽ സവർണാധിപത്യ ധർമ്മങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ച ആർഎസ്എസ് ഇന്ത്യയുടെ രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല. അതാണ് ആർഎസ്എസ് എന്നും ജയരാജൻ പറഞ്ഞു.
എന്നാൽ രാഷ്്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ ദ്രൗപതി മുർമുവിന് ഒരു പിന്തുണയും നൽകേണ്ടെന്ന് ആയിരുന്നു സിപിഎം തീരുമാനം. ഇത് മറച്ചുവെച്ചാണ് ഇപി ജയരാജൻ പച്ചനുണകൾ തട്ടിവിട്ടതെന്നാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ ഉയരുന്ന അഭിപ്രായം.
Discussion about this post