എറണാകുളം: കോതമംഗലം വാരപ്പെട്ടിയിൽ ഓണത്തിന് വിളവെടുപ്പിന് നിർത്തിയിരുന്ന നാനൂറിലധികം വാഴക്കുലകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് നഷ്ടപരിഹാരം നൽകി കെഎസ്ഇബി. മൂന്നര ലക്ഷം രൂപയാണ് കാവുംപുറം സ്വദേശിയായ തോമസിന് കൈമാറിയത്. കെഎസ്ഇബിയ്ക്ക് വേണ്ടി ആന്റണി ജോൺ എംഎൽഎയാണ് തുക കൈമാറിയത്.
ഓഗസ്റ്റ് 4 ലിനായിരുന്നു തോമസിന്റെ 406 ഓളം വാഴകൾ കെഎസ്ഇബി ജീവനക്കാർ വെട്ടിനശിപ്പിച്ചത്. വാഴത്തോട്ടത്തിന് മുകളിലൂടെ ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ടച്ചിംഗ് വെട്ടുന്ന ജോലിയുടെ ഭാഗമായി വാഴ വെട്ടി നശിപ്പിച്ചത്.
10 മുതൽ 15 കിലോ വരെ തൂക്കമെത്തിയ കുലകളാണ് വെട്ടി നശിപ്പിച്ചത്. കർഷകനോട് ഒരു വാക്ക് ചോദിക്കാതെയായിരുന്നു കെഎസ്ഇബിയുടെ നടപടി. തോമസിന്റെ മകൻ അനീഷായിരുന്നു ഇവിടെ കൃഷി ചെയ്തിരുന്നത്. വാഴത്തോട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധവും ഉയർന്നു. തുടർന്ന് കൃഷിമന്ത്രിയും വൈദ്യുത വകുപ്പ് മന്ത്രിയും വിഷയത്തിൽ ഇടപെടുകയായിരുന്നു.
വാഴയിലയിൽ ലൈൻ തട്ടി തീപിടിത്തം ഉണ്ടായെന്ന് ആയിരുന്നു കെഎസ്ഇബിയുടെ വാദം. വാഴ വെട്ടിയതിലൂടെ നാല് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി തോമസ് പറഞ്ഞിരുന്നു. കെഎസ്ഇബി അറിയിച്ചിരുന്നെങ്കിൽ അപകടമില്ലാത്ത രീതിയിൽ തങ്ങൾ വാഴയിലകൾ വെട്ടി മാറ്റിയേനെ എന്നും അനീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
മുന്നറിയിപ്പ് ഇല്ലാതെ വാഴ വെട്ടിയ സംഭവം വലിയ വാർത്തയായതോടെ കെഎസ്ഇബിയ്ക്ക് രൂക്ഷമായ വിമർശനം ആയിരുന്നു നേരിടേണ്ടിവന്നത്. ഇതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
ഇതോടെയാണ് നഷ്ടപരിഹാരം നൽകാമെന്ന് വ്യക്തമാക്കി കെഎസ്ഇബി രംഗത്ത് എത്തിയത്.
Discussion about this post