തിരുവനന്തപുരം: ഓണഘോഷത്തിൻറെ ഭാഗമായുള്ള സംസ്ഥാന സർക്കാരിൻ്റെ ഓണക്കിറ്റ് വിതരണം 23 മുതൽ ആരംഭിക്കും. 23 ന് ആരംഭിച്ച് 28 ന് കിറ്റ് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിൻറെ പദ്ധതി. 13 ഇനങ്ങൾ ആണ് ഇത്തവണ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേ സമയം കിറ്റിൽ നൽകേണ്ട മൂന്ന് ഉത്പന്നങ്ങളുടെ കാര്യത്തിൽ പ്രതിസന്ധിയുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.
തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. വില ഉയർന്ന തോതിൽ തുടരുന്നതിനാൽ ഏലയ്ക്ക, ശർക്കരവരട്ടി, ഉണക്കലരി, പഞ്ചസാര എന്നിവ കിറ്റിൽ നിന്ന് പുറത്തായി. വറ്റൽ മുളകിന് പകരമാണ് ഇത്തവണ മുളക് പൊടി കിറ്റിൽ ഉൾപ്പെടുത്തിയത്.
14 ഇനങ്ങൾ ഇത്തവണ കിറ്റിൽ ഉൾപ്പെടുത്താനായിരുന്നു ആദ്യ ഘട്ട തീരുമാനം. എന്നാൽ സാമ്പത്തിക പ്രശ്നം മൂലം ധനവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ 13 ഇനങ്ങളാക്കി മാറ്റി. കഴിഞ്ഞ വർഷം നൽകിയ നാല് ഇനങ്ങൾ ഇത്തവണ നൽകുന്നില്ല. പകരം മറ്റ് പൊടി ഉത്പന്നങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓരോ ഇനത്തിൻ്റെയും തൂക്കവും ബ്രാൻഡ് പേരും സപ്ലൈകോ മുൻ കൂട്ടി പുറത്തുവിട്ടിരുന്നു. ഇത്തവണ ഈ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാകും സൗജന്യ ഓണക്കിറ്റ് വിതരണം നൽകുക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഓണക്കിറ്റ് എല്ലാവർക്കും വിതരണ ചെയ്യേണ്ട എന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്. 5,87,691 മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവസികളായ 20,000 പേർക്കുമാണ് ഇത്തവണ ഓണക്കിറ്റ് നൽകുക.
കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക. കഴിഞ്ഞവർഷം 14 ഇനങ്ങൾ ഉൾപ്പെട്ട കിറ്റാണ് വിതരണം ചെയ്തത്. നീല – വെള്ള റേഷൻ കാർഡ് ഉടമകൾക്കടക്കം 87 ലക്ഷം പേർക്ക് കിറ്റ് നൽകിയെന്നാണ് സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കുന്നത്.
Discussion about this post