ന്യൂഡൽഹി : വിവാഹം കഴിച്ച ശേഷം യുവാക്കളിൽ നിന്ന് സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങുന്ന നഴ്സിങ്ങ് വിദ്യാർത്ഥിനിയായിരുന്ന യുവതി പോലീസ് പിടിയിൽ. വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ യുവാക്കളിൽ നിന്ന് വിദഗ്ദ്ധമായി പണം തട്ടിയെടുത്ത് മുങ്ങുകയാണ് യുവതിയുടെ പരിപാടി. പരാതിയെ തുടർന്ന് രാജസ്ഥാനിലെ ദൌസ പോലീസാണ് യുവതിയെ പിടികൂടിയത്.
തട്ടിപ്പിനെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, മൂന്ന് മാസത്തിനിടെ മൂന്ന് യുവാക്കളെയാണ് യുവതി വലയിൽ വീഴ്ത്തിയത്. നിഷ എന്ന പേരിൽ യുവാക്കളുമായി അടുപ്പം സ്ഥാപിച്ച യുവതി ബിൽവാരാ, ദൗസ, പാനിപ്പത്ത് എന്നിവിടങ്ങളിലായാണ് കല്യാണ തട്ടിപ്പ് നടത്തിയത്.
ഹരിയാനയിലെ യുമാന നഗറിൽ നിന്നാണ് ദൗസ പോലീസ് യുവതിയെ പിടികൂടിയത്. രാജസ്ഥാനിലെ ദൗസ സ്വദേശിയായ ഒരു യുവാവിനെ ജൂൺ 14ന് നിഷ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്റെ കുടുംബത്തെ കാണാനെന്ന പേരിൽ യുവതി വീടുവിട്ടിറങ്ങി. ഇതിനിടെ പല ആവശ്യങ്ങൾ പറഞ്ഞ് യുവതി ഇയാളിൽ നിന്ന് പണം വാങിയെടുത്തു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്തിയില്ല. ഇതിൽ സംശയം തോന്നിയ യുവാവ് പോലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
വിവാഹ ഇടനിലക്കാർ വഴിയാണ് യുവാക്കളെ നിഷ തിരഞ്ഞെടുക്കുന്നത്. സോണിയ എന്ന പേരിലും നിഷ അറിയപ്പെട്ടിരുന്നു.വിവാഹ ഇടനിലക്കാരും ഏജൻസികളും അടക്കം വലിയൊരു സംഘം തന്നെ നിഷയ്ക്ക് പിന്നിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നിഷയുടെ അടുത്ത സഹായികളായ സംഗീത, അനിത എന്നിവരെയും പോലീസ് പിടികൂടിയിട്ടുണ്ട് .
മേയിൽ രാജസ്ഥാനിലെ ബിൽവാരയിലെ ഒരു യുവാവിനെ നിഷ വിവാഹം ചെയ്തിരുന്നെന്നും സമാന രീതിയിൽ പണം തട്ടി കടന്നെന്നും കണ്ടെത്തി.ഇതിനിടെ, ഹരിയാനയിലെ പാനിപ്പത്തിലെത്തിയ യുവതി ജൂലായിൽ അവിടെയുള്ള ഒരാളെ വിവാഹം ചെയ്ത് പണം തട്ടി. അടുത്ത തട്ടിപ്പിനായി തയാറെടുക്കുന്ന സമയത്താണ് നിഷ പോലീസിൻറെ വലയിലാകുന്നത്. നിലവിൽ നിഷയേയും സഹായികളേയും ചോദ്യം ചെയ്തുവരികയാണ്.
Discussion about this post