പറ്റ്‌ന: ബിഹാറിൽ മാദ്ധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽ കയറി വെടിവെച്ചു കൊന്നു. ദൈനിക് ജാഗരൺ റിപ്പോർട്ടർ വിമൽ കുമാർ ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ആയിരുന്നു സംഭവം. നെഞ്ചിലാണ് വെടിയേറ്റത്. സ്ഥലത്ത് വെച്ചു തന്നെ മരണവും സംഭവിച്ചു.
അഞ്ചോളം പേർ വരുന്ന അക്രമികൾ വിമൽ യാദവിന്റെ വീട്ടിലേക്ക് പുലർച്ചെ കടന്നുകയറി വെടിയുതിർക്കുകയായിരുന്നു. അരാരിയ ജില്ലയിൽ റാണിഗഞ്ചിലെ പ്രേംനഗറിലാണ് വിമൽ യാദവിന്റെ വീട്.
മൃതദേഹം പോസറ്റുമോർട്ടം നടത്തും. അക്രമികളെ പിടികൂടാൻ ഡോഗ് സ്‌ക്വാഡിന്റെ ഉൾപ്പെടെ സേവനം തേടുമെന്ന് അരാരിയ എസ്പി അശോക് കുമാർ സിംഗ് പറഞ്ഞു.
നാല് വർഷങ്ങൾക്ക് മുൻപ് വിമലിന്റെ ഇളയ സഹോദരൻ ശശിഭൂഷൺ യാദവും കൊല്ലപ്പെട്ടിരുന്നു. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്. കേസ് വീണ്ടും ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് വിമൽ കുമാർ കൊല്ലപ്പെട്ടത്. കേസിൽ വിമൽ കുമാർ മാത്രമാണ് ഏക സാക്ഷി. 15 വയസുകാരനായ മകനും 13 വയസുളള മകളുമുണ്ട്. മൃതദേഹം അരാരിയ സർദാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post