മുംബൈ : എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രധാന സഹായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മുൻ എംപിയും എൻസിപിയുടെ മുൻ ട്രഷററും കൂടിയായ ഈശ്വർലാൽ ജെയിനിന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് ഇഡി പരിശോധന നടത്തിയത്. പരിശോധനയിൽ 1.1 കോടി രൂപ പണവും 25 കോടി രൂപ വിലമതിക്കുന്ന 39 കിലോ സ്വർണത്തിന്റെയും വജ്രത്തിന്റെയും ആഭരണങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു .
ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിനെ തുടർന്നാണ് ശരദ് പവാറിന്റെ പ്രധാന സഹായിയായ ഈശ്വർലാൽ ജെയിനിന്റെ വീട്ടിൽ പരിശോധന നടത്തുന്നത്. ജൽഗാവ്, നാസിക്, താനെ എന്നിവിടങ്ങളിലായി ജെയിനിന് 13 സ്ഥാപനങ്ങളാണുള്ളത്. ഈ സ്ഥാപനങ്ങളിൽ എല്ലാം ഇഡി പരിശോധന നടത്തി. ജെയിനിന്റെ കുടുംബത്തിന്റെ പേരിലുള്ള 50 കോടിയിലധികം വിലമതിക്കുന്ന 60 സ്വത്തുവകകളുടെയും ജൽഗാവിലെ 2 ബിനാമി സ്വത്തുക്കളുടെയും വിശദാംശങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്.
ഈശ്വർലാൽ ജെയിനിന്റെ മകൻ മനീഷ് നിയന്ത്രിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നും ലക്സംബർഗിൽ നിക്ഷേപിച്ചിട്ടുള്ള 50 മില്യൺ യൂറോ നിക്ഷേപത്തിനെ കുറിച്ചുള്ള മൊബൈൽ സന്ദേശങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നും ഇഡി അറിയിച്ചു. ജെയിനിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ജ്വല്ലറികളിലും ഇഡി പരിശോധന നടത്തി. ഈ ജ്വല്ലറികളിലെ സ്റ്റോക്കിൽ 40 കിലോഗ്രാം സ്വർണ്ണത്തിന്റെ തട്ടിപ്പ് നടത്തിയിട്ടുള്ളതായി കണക്കാക്കുന്നുണ്ടെന്നും വിശദമായി അന്വേഷിക്കുമെന്നും ഇഡി അറിയിച്ചു.
Discussion about this post