ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച മതതീവ്രവാദിയെ ഏറ്റുമുട്ടലിലൂടെ പിടികൂടി പോലീസ്. ആരവല്ലി സ്വദേശി വാസിം ആണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിൽ കാലിന് പരിക്കേറ്റ വാസിം ആശുപത്രിയിൽ ചികിത്സയിലാണ്.
രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. അക്രമ സംഭവങ്ങളിൽ പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പലഭാഗങ്ങളിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും വസീമിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പ്രദേശത്ത് തന്നെ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ വാസിം തോക്ക് ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. പോലീസിന്റെ വെടിയേറ്റ് വാസിമിന്റെ കാലിന് പരിക്കേറ്റു. ഇയാളെ നൽഹാദ് മെഡിക്കൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിവിട്ട ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
വാസിമിന്റെ പക്കൽ നിന്നും ഒരു തോക്കും അഞ്ച് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഇതും പരിശോധിച്ചുവരികയാണ്. മോഷണം, അക്രമം തുടങ്ങി നിരവധി പരാതികളാണ് വാസിമിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാളെ കണ്ടെത്തുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
Discussion about this post