എറണാകുളം : കേരളത്തിൽ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില്പന കേന്ദ്രങ്ങളിൽ വലിയ രീതിയിലുള്ള തട്ടിപ്പുകൾ ആണ് നടക്കുന്നത്. ഇലക്ട്രിക് സ്കൂട്ടറുകളുടെ വേഗതയും പവറും അനുവദനീയമായതിനേക്കാൾ കൂടുതലാക്കി മാറ്റിയാണ് പലയിടത്തും വിൽക്കപ്പെടുന്നത്. ഇത്തരം ഇളക്ട്രിക് സ്കൂട്ടറുകള്‍ വാങ്ങുന്നതിലൂടെ ഉപഭോക്താക്കാൾ നിയമ പ്രശ്നങ്ങളിൽ പെടാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
സ്കൂട്ടര്‍ നിർമ്മാണ കമ്പനികളും ഡീലർമാരും ചേർന്നാണ് ഈ തട്ടിപ്പ് നടത്തുന്നത്. രജിസ്ട്രേഷനോ റോഡ് നികുതിയോ ഇന്‍ഷുറന്‍സോ ആവശ്യമില്ലാത്ത തരം ഇലക്ട്രിക് സ്കൂട്ടറുകളാണ് ഇത്തരത്തിൽ തട്ടിപ്പിലൂടെ വിൽക്കപ്പെടുന്നത്. ഡ്രൈവിംഗ് ലൈസൻസോ ഹെൽമെറ്റോ പോലും ആവശ്യമില്ലാത്തവയാണ് ഇത്തരം സ്കൂട്ടറുകൾ. 1000 വാട്ടില്‍ താഴെ മാത്രം പവറുള്ള മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ വേഗതയില്‍ സഞ്ചരിക്കുന്ന സ്കൂട്ടറുകള്‍ക്കാണ് ഈ ഇളവുകള്‍ നല്‍കിയിട്ടുള്ളത്.
എന്നാൽ പല വില്പന കേന്ദ്രങ്ങളിലും ഇത്തരം ഇലക്ട്രിക് സ്കൂട്ടറുകളിൽ ചില പരിഷ്കാരങ്ങൾ നടത്തിയാണ് വിൽക്കപ്പെടുന്നത്. ഉപഭോക്താക്കളുടെ തന്നെ നിർദ്ദേശം അനുസരിച്ച് ആണ് പല ഡീലർമാരും വാഹനത്തിൽ മാറ്റങ്ങൾ വരുത്തി നൽകുന്നത്. പല വില്പന കേന്ദ്രങ്ങളിലും ഇത്തരം സ്കൂട്ടറുകളുടെ വേഗത 45 കിലോമീറ്റർ വരെ ആക്കി നൽകുന്നുണ്ട്. കൂടാതെ 250 വാട്ട് മാത്രം ശേഷിയുള സ്കൂട്ടറുകള്‍ ആയിരം വാട്ടിനടുത്ത് വരെ പവര്‍ കൂട്ടി വില്‍ക്കുന്നുണ്ടെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഇത്തരം പരിഷ്കരണങ്ങൾ വരുത്തിയ വാഹനങ്ങൾ വാങ്ങുന്നവർ പിടിക്കപ്പെട്ടാൽ വലിയ നിയമക്കുരുക്കിലേക്ക് ആയിരിക്കും പോകേണ്ടി വരിക എന്ന് ഓർക്കണം എന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Discussion about this post