ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. ഇന്നലെയാണ് അദ്ദേഹം അറസ്റ്റിലായത്. ശേഷം ജാമ്യത്തിൽ വിട്ടു.
നേരിട്ട് ജയിലിൽ എത്തി കീഴടങ്ങുകയായിരുന്നു. കേസിൽ വെള്ളിയാഴ്ചയ്ക്കുള്ളിൽ കീഴടങ്ങാൻ കോടതി ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വ്യാഴാഴ്ച കീഴടങ്ങാൻ തീരുമാനിച്ചത്. അറ്റ്‌ലാന്റയിലെ ഫുൾട്ടൺ കൗണ്ടി ജയിലിൽ എത്തിയായിരുന്നു കീഴടങ്ങൽ. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. കേസിന്റെ വിചാരണ ആരംഭിക്കുന്നതുവരെയാണ് ജാമ്യം.
2020 ൽ ജോർജിയയിൽ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ചതിനാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഫലങ്ങൾ അട്ടിമറിയ്ക്കാൻ ശ്രമിച്ചു, ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ പോലീസ് ചുമത്തിയിരുന്നത്.കേസിൽ ട്രംപ് ഉൾപ്പെടെ 18 പ്രതികളാണ് ഉള്ളത്. ഇവർക്കെതിരെ 41 ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടി തടസപ്പെടുത്തുക, ഗൂഢാലോചന എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.
അടുത്തിടെ കേസ് പരിഗണിച്ച കോടതി രണ്ട് ലക്ഷം ഡോളർ ബോണ്ട് നൽകണമെന്ന് ട്രംപിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പുറമേ സമൂഹമാദ്ധ്യമങ്ങളിൽ ഭീഷണി സന്ദേശങ്ങൾ പങ്കുവയ്ക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. ഇതെല്ലാം അംഗീകരിച്ചതോടെയായിരുന്നു കീഴടങ്ങാൻ ഇന്നുവരെ സമയം നൽകിയിരുന്നത്. അടുത്ത മാസം ആദ്യവാരം മുതലാണ് കേസിന്റെ വിചാരണ എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി ട്രംപ് രംഗത്ത് എത്തി. തിരഞ്ഞെടുപ്പിനെ വെല്ലുവിളിക്കാനുള്ള ചങ്കൂറ്റം കാണിച്ചതിന് തന്നെ അറസ്റ്റ് ചെയ്തുവെന്നും, ഇത് സങ്കടകരമാണെന്നുമായിരുന്നു ട്രംപ് പറഞ്ഞത്.
Discussion about this post