എറണാകുളം: തിയറ്ററുകളിൽ വൻ വിജയമായ ചിത്രം മേപ്പടിയാന് വേണ്ടി നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. ചിത്രീകരണ വേളയിൽ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുൾപ്പെടെയുള്ള പ്രശ്‌നങ്ങളും ഇത് തരണം ചെയ്യാൻ നടത്തിയ പരിശ്രമങ്ങളുമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. സമൂഹമാദ്ധ്യമത്തിൽ അദ്ദേഹം പങ്കുവച്ച വൈകാരിക കുറിപ്പ് ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്.
മേപ്പടിയാൻ എന്ന ചിത്രം പൂർത്തിയാക്കുക എളുപ്പമുള്ളകാര്യം അല്ലായിരുന്നുവെന്നും, അതിന് വേണ്ടി നിരവധി കടമ്പകൾ കടക്കേണ്ടിവന്നുവെന്നുമാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. നിരവധി വിചിത്രമായ കാരണങ്ങൾ കൊണ്ട് സിനിമയുടെ ചിത്രീകരണം നീണ്ട് പോയിരുന്നു. ഈ പടം നടന്നില്ലായിരുന്നുവെങ്കിൽ താൻ വായിച്ച തിരക്കഥകളിൽ ഒന്ന് മാത്രമായി ഇതും നിന്ന് പോകുമായിരുന്നു. തീരുമാനിച്ചതിലും ഒരു വർഷം കഴിഞ്ഞാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം തുടങ്ങാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കേ പ്രൊഡ്യൂസർ പിന്മാറി. ഇത് വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത് എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
ഇതോടെയാണ് സ്വന്തമായി പ്രൊഡക്ഷൻ കമ്പനി ആരംഭിക്കാനുള്ള തീരുമാനം. എന്നാൽ പണം ലഭിക്കുന്ന കാര്യത്തിൽ പ്രതിസന്ധിയുണ്ടായി. ഇതേ തുടർന്ന് വീട് ഈടുവച്ചു. ഇതിൽ നിന്നും ലഭിച്ച പണം കെണ്ടായിരുന്നു പ്രീ പ്രൊഡക്ഷൻ ജോലികൾ നിർവ്വഹിച്ചത്. ഇതിനിടെ ഒരു സാറ്റലൈറ്റ് ചാനലുമായി പ്രീ റിലീസ് ബിസിനസ് ഡീലും നടന്നു. എന്നാൽ റിലീസിന് ഒരാഴ്ച മുൻപ് നടന്ന ഇഡി പരിശോധന പിന്നീടും പ്രതിസന്ധിയായി. അതോടെ സാറ്റലൈറ്റ് ചാനൽ പിന്മാറി. ഒടിടി ഡീൽ പൂർത്തിയാവാതെ നിന്നു. കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും വന്നതിനാൽ ചില പ്രധാന സിനിമകൾ റിലീസ് മാറ്റി. ഒടിടി ആയിരുന്നു അപ്പോഴുണ്ടായ ആശ്രയം. എന്നാൽ തിയറ്റർ റിലീസ് മതിയെന്ന് ഉറപ്പിച്ചു. അങ്ങനെ മേപ്പടിയാൻ തിയറ്ററുകളിലെത്തി. മികച്ച പ്രതികരണവും ലഭിച്ചു. അങ്ങനെ കടങ്ങൾ വീട്ടാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയ്ക്കുവേണ്ടി 56 സെൻറ് സ്ഥലം ആണ് പണയം വച്ചത്. ഒന്നും എളുപ്പമല്ലായിരുന്നു. ഹൃദയം പറയുന്നതനുസരിച്ച് മുന്നോട്ട് പോകുമ്പോൾ ഒരു നിമിഷം പോലും ശങ്കിക്കരുതെന്നാണ് പറയാനുള്ളത്. ഈ അവസരത്തിൽ മേപ്പടിയാൻ ടീമിന് നന്ദി. ഏറ്റവും പ്രധാനമായി അയ്യപ്പ സ്വാമിയ്ക്ക് നന്ദി എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
Discussion about this post