ഏഥൻസ്: ചന്ദ്രനിലും ത്രിവർണം ഉയർത്തി ഇന്ത്യ ലോകത്തെ അതിന്റെ കരുത്തറിയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗ്രീസിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി അവിടുത്തെ ഇന്ത്യൻ സമൂഹവുമായി നടത്തിയ ആശയവിനിമയത്തിലാണ് ഭാരതം കൈവരിച്ച ചരിത്ര നേട്ടം വീണ്ടും പരാമർശിച്ചത്.
ഇത് ഭഗവാൻ ശിവന്റെ ശ്രാവണ മാസമാണ്. ഈ പുണ്യമാസത്തിലാണ് രാജ്യം പുതിയ നേട്ടം കൈവരിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമാണ് ഭാരതം. ചന്ദ്രനിൽ പതാക ഉയർത്തിയതോടെ ഇന്ത്യയെ ലോകത്തിന് മുൻപിൽ അവതരിപ്പിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ നാഴികക്കല്ലാണ് ഇന്ത്യ പിന്നിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ശേഷി ലോകത്തെ അറിയിക്കുകയായിരുന്നു ഇതിലൂടെ. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹം ഒഴുകുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദന സന്ദേശങ്ങൾ നിറഞ്ഞു. നേട്ടം വലുതായതുകൊണ്ടു തന്നെ അതിന്റെ ആഘോഷങ്ങൾ രാജ്യത്ത് ഇനിയും അവസാനിച്ചിട്ടില്ല. ലോകത്തെവിടെയാണെങ്കിലും ഇന്ത്യ ഹൃദയമിടിപ്പിൽ ഉണ്ടാകുമെന്നാണ് നിങ്ങളുടെ മുഖം പറയുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നൂറുകണക്കിന് ഇന്ത്യക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്. പഞ്ചാബി നാടോടി നൃത്തവും ഭംഗ്രയും ഉൾപ്പെടെ പ്രധാനമന്ത്രിക്കായി അരങ്ങേറി. വന്ദേമാതരവും ഭാരത് മാതാ കീ ജയ് വിളികളും മുഴങ്ങിയ അന്തരീക്ഷത്തിലായിരുന്നു പരിപാടി. ദേശീയഗാനത്തോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.
40 വർഷത്തിനുളളിൽ ഗ്രീസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1983 ൽ ഇന്ദിരാഗാന്ധിയാണ് ഇതിന് മുൻപ് പ്രധാനമന്ത്രിയായിരിക്കെ ഗ്രീസ് സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ ചിത്രങ്ങളും ചാന്ദ്രയാൻ -3 യുടെ ചിത്രങ്ങളും ദേശീയപതാകയും അടക്കം കൈയ്യിലേന്തിയാണ് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിയെ വരവേൽക്കാൻ എത്തിയത്.
നേരത്തെ ഗ്രീസ് പ്രസിഡന്റ് കാതറിന സകെല്ലരോപൗലോ പ്രധാനമന്ത്രിക്ക് ദി ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ നൽകി ആദരിച്ചു. ഗ്രീസിന്റെ യശസ്സ് ഉയർത്തുന്നതിന് സംഭാവന നൽകിയ പ്രധാനമന്ത്രിമാർക്കും പ്രമുഖർക്കുമാണ് പുരസ്‌കാരം നൽകുന്നത്. ഗ്രീക്ക് വിദേശകാര്യമന്ത്രിയാണ് പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിന് പുറത്ത് ഉൾപ്പെടെ ഇന്ത്യൻ സമൂഹം അദ്ദേഹത്തെ കാണാൻ എത്തിയിരുന്നു.
ജോഹന്നാസ്ബർഗിൽ ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസിൽ എത്തിയത്.
Discussion about this post